കോഴിക്കോട്: നിയന്ത്രണങ്ങളിലെ ഇളവിന്റെ ആശ്വാസനാൾ കഴിയാനിരിക്കെ ഇന്നലെ നഗരത്തിലെ വിപണി കേന്ദ്രങ്ങളൊക്കെയും പെരുന്നാൾ കച്ചവടത്തിന്റെ തിരക്കിലമർന്നു. ടെക്സ്റ്റൈൽ ഷോപ്പുകളിലും ചെരുപ്പ് കടകളിലും മറ്റുമായിരുന്നു ആളുകളേറെയും. കടകളിലേക്ക് അനിയന്ത്രിതമായ ഒഴുക്ക് തടയാനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും ഒട്ടെല്ലാ സ്ഥലങ്ങളിലും പൊലീസ് സാന്നിദ്ധ്യം ശക്തമായിരുന്നു.
മിഠായിത്തെരുവിൽ തെരുവുകച്ചവടക്കാരുടെ പ്രശ്നം കഴിഞ്ഞതോടെ ഊഴമിട്ട് അവരുമുണ്ടായിരുന്നു. 32 ഇടങ്ങൾ തെരുവു കച്ചവടക്കാർക്കായി മാർക്ക് ചെയ്തിട്ടുണ്ട്. ഇവിടെ ലൈസൻസുള്ളവർ നൂറിലേറെ പേരുണ്ട്.
രാവിലെ നേരത്തെ തന്നെ മിഠായിത്തെരുവിൽ പൊലീസ് കർശന പരിശോധനയ്ക്കായി നിലയുറപ്പിച്ചിരുന്നു. വസ്ത്ര വ്യാപാര കടകൾ, ചെരുപ്പ് വില്പന കടകൾ ഫാൻസി കടകൾ എന്നിവയിലൊക്കെ രാവിലെ പൊതുവെ ആളുകൾ കുറഞ്ഞെങ്കിലും പിന്നീട് സന്ധ്യ കഴിയുംവരെയും ആളുകളുടെ ഒഴുക്കായിരുന്നു.
ആളുകൾ ഒന്നിച്ചുകൂടുന്നതു പറ്റില്ലെന്നിരിക്കെ, വീട്ടുകാർ കൂട്ടത്തോടെ വരുന്നത് ഒഴിവായി. അതുകൊണ്ടു തന്നെയാവണം ഫാൻസി കടകളിലും മറ്റും പതിവ് പെരുന്നാൾ കച്ചവടമുണ്ടായില്ല.മർകസ് കോംപ്ലക്‌സിലെ ഊദ് അത്തർ കടകളിലും പർദ ഷോപ്പുകളിലുമെല്ലാം ഇത്തവണ കച്ചവടം സാധാരണ മട്ടിലുണ്ടായില്ല.
കൊവിഡ് സാഹചര്യത്തിൽ ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കിയാണ് ഇത്തവണയും ബലി പെരുന്നാൾ ആഘോഷം. കഴിഞ്ഞ വർഷത്തെ രണ്ട് പെരുന്നാൾ ആഘോഷങ്ങളും വീടുകളിൽ ഒതുങ്ങിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിൽ ഈദ് നമസ്‌കാരം. ഓരോരുത്തരും മാസ്‌കും സാമൂഹിക അകലവും നമസ്‌കാര പായയും ഉറപ്പുവരുത്തി പള്ളികളിൽ എത്തിച്ചേരണമെന്ന് അതത് മഹല്ല് അധികൃതർ വിശ്വാസികളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിന് പൊലിമ കുറയുന്നുവെങ്കിലും കുട്ടികളും സ്‌ത്രീകളും പതിവുപോലെ കെെകളിൽ മൈലാഞ്ചിയണിഞ്ഞു.
* പ്രോട്ടോക്കോൾ ലംഘനത്തിന് 718 കേസുകൾ
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ ഇന്നലെ മാസ്ക് ധരിക്കാത്തതിന് 1279 കേസുകളും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് 718 കേസുകളും രജിസ്റ്റർ ചെയ്തു. അനാവശ്യയാത്ര നടത്തിയ 301 വാഹനങ്ങൾ പിടിച്ചെടുത്തു.സാമൂഹിക അകലം പാലിക്കാത്തതിന് 10,444 പേരെ താക്കീത് ചെയ്തു വിട്ടു.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 113 കടകൾ അടപ്പിച്ചു. പത്തു വയസ്സിൽ താഴെ ഉള്ള കുട്ടികളുമായി വന്ന 20 രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ബക്രീദിനോടനുബന്ധിച്ച് യാതൊരു വിധ ആഘോഷ പരിപാടികളും കോഴിക്കോട് നഗരപരിധിയിൽ അനുവദിക്കില്ലെന്നും കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്നും സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |