SignIn
Kerala Kaumudi Online
Saturday, 27 April 2024 4.56 AM IST

'ഒ.എൻ.വിക്ക് സി.പി.ഐ മുദ്ര ചാർത്താൻ സി.പി.എം ബുദ്ധിജീവികളും ശ്രമിച്ചു" തുറന്നുപറച്ചിലുമായി പിരപ്പൻകോട് മുരളിയുടെ പുസ്തകം

pirappancode

തിരുവനന്തപുരം: പ്രിയ കവി ഒ.എൻ.വി കുറുപ്പിനെ സി.പി.ഐക്കാരനായി മുദ്രകുത്താൻ അവസരോചിതരായ ചില സി.പി.എം ബുദ്ധിജീവികളും കള്ളക്കളി നടത്തിയെന്ന് തുറന്നുപറഞ്ഞ് സി.പി.എം നേതാവും കവിയും നാടകകൃത്തുമായ പിരപ്പൻകോട് മുരളി. 'എന്റെ ഒ.എൻ.വി - അറിവുകൾ, അനുഭവങ്ങൾ, ഓർമ്മപ്പെടുത്തലുകൾ" എന്ന തലക്കെട്ടിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മുരളിയുടെ പുസ്തകത്തിൽ, സി.പി.എമ്മിലെ വിഭാഗീയതയിലേക്ക് വെളിച്ചമേകുന്ന മറ്റ് തുറന്നുപറച്ചിലുകളുമുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് കേരള സാഹിത്യ അക്കാഡമി എക്സിക്യുട്ടീവിലേക്ക് ഒ.എൻ.വിയെ നോമിനേറ്റ് ചെയ്തത് തങ്ങളാണെന്നായിരുന്നു ഭരണത്തിലിരുന്ന സി.പി.ഐ നേതൃത്വം പ്രചരിപ്പിച്ചത്. എന്നാൽ ഒ.എൻ.വിയെ സാഹിത്യകാരന്മാരാണ് തിരഞ്ഞെടുത്തത്. 'താനെന്നും കമ്മ്യൂണിസ്റ്റായിരിക്കും, സി.പി.ഐയുമല്ല, സി.പി.എമ്മുമല്ല, രണ്ട് പാർട്ടിയുടെയും പൊതുലക്ഷ്യത്തെ പിന്താങ്ങും"- ഇതായിരുന്നു പാർട്ടി ഭിന്നിച്ച ആദ്യകാലത്ത് ഒ.എൻ.വിയുടെ നിലപാട്. എന്നാൽ പിന്നീട് സി.പി.എമ്മിനൊപ്പം രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ചു.

തുടക്കംമുതലേ താൻ പാർട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ അധികപ്പറ്റായിരുന്നു. അതുകൊണ്ട് പാർട്ടിയിലോ ബഹുജനസംഘടനകളിലോ ഉത്തരവാദപ്പെട്ട സ്ഥാനമൊന്നും നൽകിയില്ല. എ.കെ.ജിയും സി.എച്ചും ജീവിച്ച കാലത്ത് മാത്രമാണ് വിദ്യാർത്ഥി രംഗത്തുനിന്ന് വന്ന കേഡറായ തന്നെ യുവജനരംഗത്തെങ്കിലും പരിഗണിച്ചത്. അവരുടെ കാലം കഴിഞ്ഞതോടെ സാദാ കേഡറായ തന്റെ പ്രവർത്തനം സാംസ്കാരിക രംഗത്തായി. ദേശാഭിമാനി സ്റ്റഡി സർക്കിൾ പരിപാടികളിൽ സജീവമായി. അതിന്റെ വേദികളിൽ ഒ.എൻ.വിയെ വിളിക്കുന്നതിനോട് ദേശാഭിമാനിയിലെ വടക്കൻലോബിക്ക് താത്പര്യമുണ്ടായില്ല. സ്റ്റഡി സർക്കിളിലൂടെ രംഗത്തുവന്ന പുത്തൻകൂറ്റ് വിപ്ലവകവികൾക്കും ഒ.എൻ.വിയോട് മാനസികമായി എതിർപ്പുണ്ടായിരുന്നു. പാർട്ടി ഉന്നത നേതൃത്വവുമായി അടുപ്പമുള്ള ചിലർ ഒ.എൻ.വി സി.പി.ഐ ബുദ്ധിജീവിയാണെന്ന് അരക്കിട്ടുറപ്പിക്കാൻ തലയണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു. ഞാൻ ഏതാണ്ട് സി.പി.ഐക്കാരുടെ കൂടെയാണെന്നും പ്രചരിപ്പിച്ചു.

80ൽ ഒ.എൻ.വിയുടെ ഉപ്പ് എന്ന കവിതാസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചപ്പോൾ സ്റ്റഡിസർക്കിൾ അദ്ദേഹത്തിന് സ്വീകരണമൊരുക്കി. ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. ഗോവിന്ദപ്പിള്ള, ഒ.എൻ.വി കവിതകളുടെ സവിശേഷതകളും കാലഘട്ടം ആവശ്യപ്പെടുന്ന കടമകളും എടുത്തുകാട്ടി. 'എനിക്കൊരു ചേരിയേ ഉള്ളൂ, നിസ്വന്റെ ചേരിയാണത്, മരണംവരെ ആ ചേരിയിലുണ്ടാവും" എന്ന ഒ.എൻ.വിയുടെ മറുപടിപ്രസംഗത്തോടെ, കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തെ നയിക്കാൻ നായകനെ ലഭിച്ച ധന്യതയാണ് ഞങ്ങൾക്കുണ്ടായത്- മുരളി വിവരിക്കുന്നു.

വി.എസിനോടുള്ള ചായ്‌വും, മലമ്പുഴ തിരഞ്ഞെടുപ്പിലേതടക്കമുള്ള ഉദാഹരണങ്ങളിലൂടെ പുസ്തകത്തിൽ മുരളി ചൂണ്ടിക്കാട്ടുന്നു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇടതുസ്ഥാനാർത്ഥിയാകാൻ മുഖ്യമന്ത്രിയായിരുന്ന നായനാരും മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനും തന്നെ നിർബന്ധിച്ച കഥയുൾപ്പെടെ സംഭവബഹുലമായ വിവരണമാണ് പുസ്തകത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.