SignIn
Kerala Kaumudi Online
Saturday, 27 April 2024 3.43 AM IST

ബ്രഹ്മപുരം പ്ളാന്റ് നടത്തിപ്പ്: നിർണായക യോഗം ഇന്ന്

brahmapuram

കൊച്ചി: ജില്ലയിലെ മാലിന്യസംസ്കരണ കേന്ദ്രമായ ബ്രഹ്മപുരം പ്ളാന്റിന്റെ നിലനില്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 3 ന് ടൗൺഹാളിൽ നടക്കുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കും. ബ്രഹ്മപുരത്തു ബയോമൈനിംഗ് നടത്താനുള്ള വർക്ക് ഓർഡർ നൽകൽ, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ബ്രഹ്മപുരത്തെ 20 ഏക്കർ ഭൂമി 27 വർഷത്തേക്കു കെ.എസ്‌.ഐ.ഡി.സിക്കു പാട്ടത്തിനു നൽകൽ, നിലവിലുള്ള പ്ലാന്റിന്റെ നടത്തിപ്പിന് ടെൻഡർ നൽകൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക. പ്ളാന്റ് മലിനീകരണവുമായി ബന്ധപ്പെട്ട ആറു കേസുകൾ 30 ന് ഹരിത ട്രിബ്യൂണൽ പരിഗണിയ്ക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിന് നിർണ്ണായക പ്രാധാന്യമുണ്ട്. ബ്രഹ്മപുരത്ത് ഇതുവരെ ചെയ്ത കാര്യങ്ങൾ സർക്കാരും കോർപ്പറേഷനും വിശദീകരിക്കണമെന്നാണ് ഉത്തരവ്.

ബയോ മൈനിംഗ് വേണം

വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിംഗ് നടത്തി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള കരാർ സോൺറ്റ ഇൻഫ്രാടെക്കിനു നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള വർക്ക് ഓർഡർ നൽകാൻ കോർപ്പറേഷനോടു സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. കോഴിക്കോട് എൻ.ഐ.ടി. നടത്തിയ പഠനപ്രകാരം 4.75 ലക്ഷം എം.ക്യൂബ് മാലിന്യമാണു ബ്രഹ്മപുരത്തു നീക്കാനുള്ളത്. 54.90 കോടിയുടെ ടെൻഡറിനാണു സർക്കാർ അംഗീകാരം നൽകിയത്. ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം വന്ന മാലിന്യവും കൂടി കണക്കാക്കിയാൽ 40 ഏക്കർ സ്ഥലത്ത് 5.51 ലക്ഷം എം.ക്യൂബ് മാലിന്യമാണ് ഒഴിവാക്കാനുള്ളത്. ചെലവാകുന്ന തുകയുടെ പകുതി വഹിക്കാമെന്നാണു സംസ്ഥാന സർക്കാർ നിലപാട്. ബാക്കിയുള്ള തുക കോർപ്പറേഷൻ കണ്ടെത്തേണ്ടി വരും.

ഭൂമി വിട്ടുകൊടുക്കണം

ആധുനിക പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടി കെ.എസ്‌.ഐ.ഡി.സിക്കു ഭൂമി കൈമാറാൻ ഒരു വർഷം മുമ്പ് സർക്കാർ ഉത്തരവിട്ടിരുന്നതാണ്. എന്നാൽ കൗൺസിൽ ഇതിന് അനുമതി നൽകിയിട്ടില്ല. ഇക്കാര്യത്തിലും ഇന്ന് തീരുമാനമെടുക്കണം.

പഴയ പ്ലാന്റ് നടത്താൻ

ആളെ തേടുന്നു

നിലം പൊത്താറായിട്ടും പഴയ പ്ലാന്റ് പ്രവർത്തിക്കുന്നതുകൊണ്ടാണ് നഗരവും സമീപ മുനിസിപ്പാലിറ്റികളും ചീഞ്ഞു നാറാതെ രക്ഷപ്പെടുന്നത്. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അഞ്ചുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും യോഗ്യരായ കമ്പനിയെ കണ്ടെത്താനായില്ല. പുതിയ ആൾ വരുന്നതുവരെ നിലവിലെ നടത്തിപ്പുകാർക്ക് നീട്ടി നൽകിയിരിക്കുകയാണ്. എന്നാൽ ടെൻഡറില്ലാതെ നടത്തിയ ഈ നടപടിക്കെതിരേ ഓഡിറ്റ് വിഭാഗം രംഗത്തെത്തി. 2018- 19 വർഷം നൽകിയ 4.22 കോടിയുടെ ബിൽ ഓഡിറ്റ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. അതോടെ എത്രയും വേഗം പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ആളെ കണ്ടെത്തേണ്ടത് അത്യാവശ്യമായി മാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BRAMAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.