കണ്ണൂർ :കടുത്ത പ്രതിസന്ധിയെ തുടർന്ന് സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് അറിയിച്ച് ആർ.ടി ഓഫീസുകളിൽ ഫോം ജി നൽകുന്ന ബസുടമകളുടെ എണ്ണവും വർദ്ധിക്കുന്നു. കടബാദ്ധ്യതയെ തുടർന്ന് വയനാട്ടിൽ ഒരു ബസുടമ ജീവനൊടുക്കിയത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് തുറന്നുകാട്ടിയത്.
സംസ്ഥാനത്ത് ആകെയുള്ള 13800 സ്വകാര്യബസുകളിൽ 10500 എണ്ണവും ഓട്ടം നിർത്തിവച്ചിട്ടാണുള്ളത്.
സർവീസ് പുനരാരംഭിക്കുന്ന കാലം വരെയുള്ള റോഡ്-വാഹന നികുതി നൽകേണ്ടതില്ലെന്നതാണ് ഉടമകൾ
ഫോം ജി നൽകുന്നതിന് പിന്നിൽ.
48 സീറ്റുള്ള ബസിന് മൂന്നു മാസത്തിലൊരിക്കൽ 29,990 രൂപയാണ് നികുതി. ഇതോടൊപ്പം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരാൾക്ക് 4,000 വീതവും അടയ്ക്കണം. വാഹനം ഓടാതെ കയറ്റിയിട്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ആർടിഒ ഓഫീസിൽനിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇൻഷുറൻസിനും ഇളവ് കിട്ടും. എന്നാൽ ബസുകൾ സ്ഥിരമായി നിർത്തിയിട്ടാൽ യന്ത്രഭാഗങ്ങളും ടയറുകളും കേടാകും. ഓടിയാലാകട്ടെ അതിലും വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നത്.
കൊവിഡ് മാനദണ്ഡപ്രകാരം സീറ്റുകളുടെ എണ്ണത്തിൽ മാത്രമേ യാത്രക്കാരെ അനുവദിക്കുന്നുള്ളു. എട്ട് യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനും അനുവാദമില്ല.ഇതോടെ സീറ്റിലിരിക്കുന്ന ഒരാൾ ഇറങ്ങിക്കഴിഞ്ഞാൽ ആ സീറ്റും കാലിയായി സർവീസ് നടത്തേണ്ട അവസ്ഥയിലാണ്. ഇപ്പോൾ ഡീസൽവിലയാകട്ടെ ലിറ്ററിന് നൂറോടടുക്കുകയും ചെയ്തു.
മുപ്പതിനായിരത്തിൽ നിന്ന് പതിമൂവായിരത്തിലേക്ക്
സംസ്ഥാനത്ത് 1980-ൽ നിരത്തിലുണ്ടായിരുന്നത് 30,000 ബസുകളായിരുന്നെങ്കിൽ 2021 ജനുവരിയിലെ കണക്കുപ്രകാരം ഇത് 13,800 ആണ്. 2020 ജനുവരിയിൽ പൂർണ ഇൻഷ്വറൻസുണ്ടായിരുന്ന ബസുകൾ 11,000 ആയിരുന്നു. 2021 ജനുവരിയിൽ 180 ആയി ഇത് കുറഞ്ഞു.48 സീറ്റുള്ള ബസിന് തേഡ് പാർട്ടി ഇൻഷ്വറൻസ് തുക 68,000 രൂപയാണ്. 1980-ൽ ഒരു ബസിൽ ഒരു ദിവസത്തെ യാത്രക്കാർ ശരാശരി 1400 ആയിരുന്നങ്കിൽ 2017-ൽ – അത് 900വും 2020 ജനുവരിയിൽ 650 ഉം ആയി കുറഞ്ഞുവെന്നും ഈ മേഖലയിലെ സംഘടനകൾ പറയുന്നു.
കെ. എസ്. ആർ.ടി.സിക്ക് ഓരോ ബഡ്ജറ്റിലും ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായും അവഗണിക്കുകയാണ്. ഇതിനൊരു പരിഹാരമുണ്ടായാൽ മാത്രമെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിടിച്ചുനിൽക്കാൻ കഴിയുള്ളൂ.
രാജ്കുമാർകരുവാരത്ത്,ജനറൽ സെക്രട്ടറി,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ , കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |