SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 AM IST

കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്നും സൂചന

karavannur

തൃശൂർ/ ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പൊലീസിൽ നിന്ന് പ്രാഥമികവിവരങ്ങൾ തേടി. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായാണ് സൂചന. 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിഗമനം. പ്രതികളായ ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

ഒരു കുടുംബത്തിലെ നാല് പേർക്ക് വരെ 1.20 കോടിയുടെ വായ്പ നൽകിയത് ബിനാമി ഇടപാടാണെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് , സി.എം.എം ട്രേഡേഴ്‌സ് എന്നിവയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പുകളിലും വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വൻ ക്രമക്കേടാണ് നടന്നിട്ടുള്ളത്. സഹകരണവകുപ്പ് തല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഭരണസമിതി പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന.

ബാങ്കിൽ സാമ്പത്തിക വർഷാവസാനത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ‌പരിശോധനകൾ പതിവായിരുന്നെങ്കിലും ഗുരുതരമായ ക്രമക്കേടുകൾ പലതും കണ്ടില്ലെന്ന് നടിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടാണ് കൈമാറിയിരുന്നത്. ഇത് സംബന്ധിച്ച് വകുപ്പുതലത്തിലും അന്വേഷണം നടത്തിയേക്കും.

ബാങ്കിലെ നിലവിലെ സെക്രട്ടറി ശ്രീകല നൽകിയ പരാതിയെത്തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത ആറു പേരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും ഇടപെടാതെ ഇരിങ്ങാലക്കുട മേഖലയിൽ നിന്നുള്ള ജില്ലാ നേതാക്കൾ ഇതിനു കൂട്ട് നിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചേക്കും.

അപേക്ഷിക്കാതെയും ,രേഖകൾ പോലും നൽകാതെയും അഞ്ച് പേർ വായ്പയെടുത്തത് 50 ലക്ഷം രൂപ വീതമാണ്. എന്നാൽ, വായ്പ സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. പ്രതികളായ ബിജോയ്, ബിജു, കിരൺ എന്നിവരുടെ ബന്ധുക്കളുടെ പേരിലും കോടികളാണ് വായ്പ എടുത്തിട്ടുള്ളത്. എന്നാൽ വായ്പ സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് അവരും പറയുന്നത്. പ്രദേശത്തെ ആറ് സി.ഐ.ടി.യു തൊഴിലാളികളുടെ പേരിലും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുൻ മാനേജർ നേരിട്ടാണ് എല്ലാ വായ്പകളും തട്ടിയെടുത്തതെന്ന് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARAVANNUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.