ന്യൂഡൽഹി : കൊവിഡ് കണക്കെടുപ്പുകളിൽ പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത കണക്കുകളിലൊന്നാണ് അനാഥമാക്കപ്പെട്ട കുട്ടികളുടെ അവസ്ഥ. കൊവിഡ് ബാധിച്ച് രക്ഷിതാക്കൾ മരണമടയുമ്പോൾ അനാഥമാകുന്ന കുട്ടികളുടെ ഭാവി കൂടിയാണ് ഇരുളിലാകുന്നത്. ഇന്ത്യയിൽ കഴിഞ്ഞ പതിനാല് മാസത്തിനിടെ 1.2 ലക്ഷം കുട്ടികൾക്കാണ് അവരുടെ മാതാവിനേയോ പിതാവിനേയോ കൊവിഡ് കാരണം നഷ്ടമായത്. ആഗോളതലത്തിലെ കണക്കെടുത്താൽ ഈ കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 മാർച്ച് ഒന്ന് മുതൽ 2021 ഏപ്രിൽ 30 വരെയുള്ള കണക്കുകളാണിത്. ഇത്തരത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളിൽ 11,34,000 കുട്ടികൾക്ക് സംരക്ഷണം നഷ്ടമായതായും പഠനം വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളുടെ കണക്കിൽ ഇന്ത്യയിൽ 25,500 കുട്ടികൾക്ക് അവരുടെ മാതാവിനെയാണ് നഷ്ടമായത്. 90,751 പേർക്കാണ് പിതാവിനെ നഷ്ടമായത്. മാതാവിനേയും പിതാവിനേയും ഒരേസമയം നഷ്ടമായ 12 കുട്ടികളുമുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികൾക്ക് കൂടുതലായും പിതാവിനെയാണ് നഷ്ടമായതെന്ന് മനസിലാക്കാം.
ഇരുപത്തിയൊന്ന് രാജ്യങ്ങളിലെ കുട്ടികളെയാണ് കൊവിഡ് കൂടുതലായും അനാഥരാക്കിയതെന്നും പഠനം പറയുന്നു. പെറു, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ, കൊളംബിയ, ഇറാൻ, യുഎസ്എ, അർജന്റീന, റഷ്യ എന്നിവയാണ് ഈ രാജ്യങ്ങൾ. കൊവിഡിന്റെ ദുരിതങ്ങൾ പരിഗണിച്ചാൽ സംരക്ഷണം നഷ്ടപ്പെട്ട് അനാഥമാക്കപ്പെട്ട ബാല്യങ്ങളുടെ അവസ്ഥ ദുഖകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |