കോഴിക്കോട് : രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് ആറുവരി പാത നിർമ്മാണം ആഗസ്റ്റ് പത്തിന് മുമ്പ് ആരംഭിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. വ്യാഴാഴ്ച പാർലമെന്റിലെ മന്ത്രി ഗഡ്കരിയുടെ ഓഫീസിൽ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്. ദേശീയപാത അതോറിറ്റി അംഗം (പ്രോജക്ട്സ് ) ആർ.കെ പാണ്ഡെയടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
രണ്ട് വർഷം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതി മൂന്ന് വർഷമായിട്ടും തുടങ്ങാതെ ജനങ്ങളെ ദുരിതത്തിലാക്കിയത് യോഗത്തിൽ എം.കെ.രാഘവൻ വിശദീകരിച്ചു. ഹൈദരബാദ് ആസ്ഥാനമായ കെ.എം.സി കമ്പനിയാണ് പദ്ധതി കരാർ എടുത്തിരുന്നത്. അടുത്ത മാസം പത്തിന് നിർമ്മാണം തുടങ്ങണമെന്ന് മന്ത്രി നൽകിയ അന്ത്യശാസനം കമ്പനി അംഗീകരിച്ചു. കെ.എം.സിയുടെ നേരത്തെയുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിൽ ഓഹരിയെടുത്ത കേരള സർക്കാർ സ്ഥാപനമായ ഇൻകെലുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് എം.പി വ്യക്തമാക്കി. കമ്പനികൾ മാറി വരുന്നതിൽ ആശങ്ക ഉന്നയിച്ചപ്പോൾ മന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുമെന്ന് അറിയിച്ചതായും എം.കെ. രാഘവൻ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |