പിടിച്ചുപറി കൊല്ലം തടി ഡിപ്പോയിൽ
കൊല്ലം: വനം വകുപ്പിന്റെ കൊല്ലം തുയ്യം തടി ഡിപ്പോയിൽ തേക്കിൻകഴ വാങ്ങാനെത്തുന്നവരെ ചുമട്ട് തൊഴിലാളികൾ കൊള്ളയടിക്കുന്നു. ജില്ലയിലെ മറ്റ് ഡിപ്പോകളിലേതിനേക്കാൾ അമിത കൂലിയാണ് ഇവിടെ പിടിച്ചുവാങ്ങുന്നത്. അതുകൊണ്ട് തന്നെ തടി വ്യാപാരവും കുത്തനെ ഇടിഞ്ഞു.
ഒരു ക്യുബിക് മീറ്റർ തടി വാഹനത്തിൽ കയറ്റാൻ 3,000 രൂപയാണ് ചുമട്ടു കൂലി. ഒരു ക്യുബിക് മീറ്ററിനേക്കാൾ ചെറിയ അളവ് തടി കൂടുതലുണ്ടെങ്കിൽ അതിന് ആനുപാതികമായ കൂലി വാങ്ങുന്നതിന് പകരം രണ്ട് ക്യുബിക് മീറ്ററിനുള്ള 6,000 രൂപ വാങ്ങും. അന്യായ കൂലി ചോദ്യം ചെയ്താൽ മോശമായ ഭാഷയിലാണ് തൊഴിലാളികൾ പ്രതികരിക്കുക.
കയറ്റുകൂലിയിലെ പിടിച്ചുപറി കാരണം ഒരു തവണ ഇവിടെത്തുന്ന തടി വ്യാപാരികളും സ്വകാര്യ വ്യക്തികളും പിന്നീട് ഇങ്ങോട്ടേക്ക് വരില്ല. അതുകൊണ്ട് തന്നെ കൊല്ലം തടി ഡിപ്പോയിലെ തേക്കിൻ തടികൾക്കായി നടക്കുന്ന ലേലത്തിലെ പങ്കാളിത്തവും ഇടിഞ്ഞു. മത്സരിക്കാൻ ആളില്ലാത്തതിനാൽ ലേലത്തുക ഇടിഞ്ഞ് സർക്കാരിനും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മോശം പെരുമാറ്റവും ഭീഷണിപ്പെടുത്തലും കാരണം ചുമട്ടുതൊഴിലാളികളുമായുള്ള പ്രശ്നങ്ങളിൽ വനം വകുപ്പ് അധികൃതർ ഇടപെടാറില്ല.
കൊള്ള തൊഴിൽ വകുപ്പ് അറിയാതെ
സ്വകാര്യ തടിമില്ലുകളിൽ ഒരു ക്യുബിക് മീറ്റർ തടി കയറ്റുന്നതിന് രണ്ടായിരം രൂപയിൽ താഴെയാണ് കൂലി. ജില്ലയിലെ വനം വകുപ്പിന്റെ മറ്റ് തടി ഡിപ്പോകളായ പത്തനാപുരം, കടയ്ക്കാമൺ, അച്ചൻകോവിൽ, ആര്യങ്കാവ് എന്നിവിടങ്ങളിൽ 2,400 മുതൽ 2,700 രൂപ വരെയാണ് ചുമട്ടുകൂലി. ഇവിടങ്ങളിൽ ഒരോ ക്യുബിക് മീറ്രർ കഴിഞ്ഞ് അധികമുള്ളതിന് ആനുപാതികമായേ കൂലി വാങ്ങാറുള്ളു. അപ്പോഴാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം എന്ന പേരിൽ കൊല്ലം ഡിപ്പോയിലെ പിടിച്ചുപറിക്കൽ.
ചുമട്ടുകൂലി (ഒരു ക്യുബിക് മീറ്റർ)
കൊല്ലം തുയ്യം തടി ഡിപ്പോ: 3,000 രൂപ
ജില്ലയിലെ മറ്റ് സർക്കാർ ഡിപ്പോകളിൽ: 2,400 - 2,700
സ്വകാര്യ തടിമില്ലുകൾ: 2,000ൽ താഴെ
''
തുയ്യം തടി ഡിപ്പോയിൽ ചുമട്ട് കൂലി തൊഴിൽ വകുപ്പ് ഔദ്യോഗികമായി നിശ്ചയിച്ച് നൽകിയിട്ടില്ല. അമിത കൂലി ഈടാക്കുന്നതായി പരാതി ലഭിച്ചാൽ ഇടപെടും.
ജില്ല ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |