തിരുവനന്തപുരം: പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെ നേരിടാനും നഗരസഭ തയ്യാറാണെന്ന് മേയർ ആര്യാരാജേന്ദ്രൻ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടാണ് ബിംസ് സോഫ്റ്റ്‌വെയർ മുഖാന്തരം ഗുണഭോക്താവല്ലാത്തയാളുടെ അക്കൗണ്ടിലേക്ക് നൽകി തട്ടിപ്പ് നടത്തിയത്. നഗരസഭയുടെ പദ്ധതിത്തുകയിൽ നിന്ന് തട്ടിപ്പ് നടന്നിട്ടില്ലെന്നും മേയർ അറിയിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ബി.ജെ.പി കൗൺസിലർ എം.ആർ. ഗോപൻ, യു.ഡി.എഫ് കൗൺസിലർ പത്മകുമാർ എന്നീ കൗൺസിൽ അംഗങ്ങളും സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ എന്നിവരെയും ഉൾപ്പെടുത്തി നഗരസഭാതല അന്വേഷണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ പട്ടികജാതി - ഗോത്രവർഗ കമ്മിഷനും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മിഷൻ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജീവനക്കാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും, എസ്.സി പ്രൊമോട്ടർമാരെ പിരിച്ചുവിട്ടെന്നും മേയർ അറിയിച്ചു. 2020 - 21ൽ നഗരസഭയുടെ എസ്.സി.പി ഫണ്ട് ചെലവ് 83 ശതമാനമാണെന്നു മേയർ അറിയിച്ചു. ഇനി പട്ടികജാതി വകുപ്പിന്റെ വ്യക്തിഗതഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ നഗരസഭ അംഗീകരിച്ച് നൽകുന്ന ലിസ്റ്റിൽ നിന്ന് മാത്രം നൽകിയാൽ മതിയെന്നും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |