കോട്ടയം: മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺ വിളി പുറത്തുവന്നതിന് പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം തെറ്റു ചെയ്തുവെന്ന് കരുതുന്നില്ലെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ 'മുഖാമുഖ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ ഇതിനുപിന്നിലില്ല. മന്ത്രിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ ഇടപെടില്ല
മന്ത്രി എ.കെ. ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. മന്ത്രിക്കെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെങ്കിൽ പൊലീസ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. പൊലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ല.
മന്ത്രി ഇടപെട്ടത് പാർട്ടിക്കാർ പറഞ്ഞിട്ട്
കൊല്ലത്ത് പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി ഇടപെടണമെന്ന ഒരുവിഭാഗം പാർട്ടി പ്രവർത്തകർ പറഞ്ഞതനുസരിച്ചാണ് അദ്ദേഹം ഫോൺ വിളിച്ചത്. മന്ത്രി പറഞ്ഞതിൽ മുൻതൂക്കം നൽകേണ്ടത് സംഘടനാപരമായ കാര്യങ്ങൾക്കാണ്. പാർട്ടിയിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിൽനിന്നാണ് പരാതി വരുന്നത്. 18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാകാം പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഗൂഢാലോചനയ്ക്ക് പിന്നിൽ
പെൺകുട്ടി ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. ബി.ജെ.പിക്കാരിയായ പെൺകുട്ടിയെ യുവമോർച്ചയാണ് സഹായിക്കുന്നത്. അടുത്തിടെ ബി.ജെ.പി നേതാക്കളടക്കം എൻ.സി.പിയിലേക്ക് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പരാതികൾ ഉയരുന്നത്. മന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ബി.ജെ.പിയുമാവം.
വിഷയം തിങ്കളാഴ്ച ചർച്ച ചെയ്യും
സംസ്ഥാന നിർവാഹക സമിതിയിൽ വിഷയം വിശദമായി ചർച്ച ചെയ്യും. പ്രതിപക്ഷം ആവശ്യപ്പെട്ടത് അനുസരിച്ച് വിഷയം നിയമസഭയിൽ ചർച്ച ചെയ്തതാണ്. പാർട്ടിയുടെ സൽപേരിനെ കളങ്കപ്പെടുത്തുന്ന സംഭവ വികാസങ്ങൾ കൊല്ലത്തുണ്ടായി. സംഘടനാപരമായ നടപടി എടുക്കാനേ പാർട്ടിക്ക് സാധിക്കു. പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്ന രണ്ട് പേരെ സസ്പെൻഡ് ചെയ്തു. റിപ്പോർട്ടിലെ തുടർനടപടികൾ സംസ്ഥാനസമിതി വിശദമായി ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |