തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സങ്കീർണമാക്കിക്കൊണ്ട് സംസ്ഥാനത്ത് രോഗവ്യാപനത്തിൽ വൻവർദ്ധന. 11 ജില്ലകളിലും ടി.പി.ആർ 10 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലപ്പുറത്താണ് ടി.പി.ആർ ഏറ്റവും കൂടുതൽ 17 ശതമാനം. മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നു തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയിൽ രണ്ടാം തരംഗം ആരംഭിച്ചത്.
സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്‌സിൻ ലഭിക്കണം.
എന്നാൽ പോലും കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പിൻവലിക്കാൻ സാധിക്കില്ല. വാക്‌സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് വാക്‌സിൻ എടുത്തവരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ച് സാമൂഹ്യപ്രതിരോധ ശേഷി ആർജ്ജിച്ചാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. ഡെൽറ്റ വൈറസ് സാന്നിദ്ധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാദ്ധ്യതയുള്ള ചെറുതും വലുതുമായ ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കണം. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേർക്ക് വാക്‌സിൻ നൽകി. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് വാക്‌സിൻ കൃത്യമായി ലഭിച്ചാൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ കെട്ടിക്കിടക്കുന്നില്ലെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് വാക്‌സിൻ തികയുന്നില്ലെന്നും പ്രതിദിനം ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വരെ നൽകുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിലുള്ള നാലരലക്ഷം ഡോസ് നാളെ തീരും. സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിൻ കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് കണക്കുകൾ നിരത്തി മന്ത്രി രംഗത്തെത്തിയത്.
സംസ്ഥാനത്തേക്ക് അടുത്തകാലത്തായി കൂടുതൽ വാക്സിനെത്തിയത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണെത്തിയത്. എന്നാൽ 16 മുതൽ 22 വരെ 13,47,811 പേർക്ക് വാക്‌സിൻ നൽകി.
കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും, ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും, വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്‌സിൻ നൽകി. കണക്കുകൾ പരിശോധിച്ചാൻ 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.
കുറഞ്ഞ അളവിൽ വാക്‌സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരും. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്‌സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |