കൊച്ചി: പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാംപ്രതി പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള പൊതുസേവകർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും അന്വേഷിക്കാനും സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നാരോപിച്ചാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയാണ് നിർദ്ദേശം നൽകിയതെന്നും ആ നിലയ്ക്ക് സർക്കാരിന്റെ അനുമതിയോടെയാണ് അന്വേഷണമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി ഹർജി തള്ളിയത്.
പൊതുസേവകൻ പൊതുഫണ്ട് സ്വന്തം നേട്ടങ്ങൾക്ക് വിനിയോഗിക്കുന്നതിന് ഇത്തരം സംരക്ഷണം ലഭിക്കില്ല. വിജിലൻസ് നൽകിയ സ്റ്റേറ്റ്മെന്റിൽ സൂരജ് ഒൗദ്യോഗികപദവി ദുരുപയോഗംചെയ്ത് അനധികൃത നേട്ടമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. അന്വേഷണം പൂർത്തിയായ കേസിൽ എഫ്.ഐ.ആർ റദ്ദാക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒാരോതവണയും മുൻകൂർ അനുമതി വേണ്ട
അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുമ്പോൾതന്നെ എല്ലാ പ്രതികളുടെയും പേര് എഫ്.ഐ.ആറിൽ ഉണ്ടാവണമെന്നില്ല. ഒാരോഘട്ടത്തിൽ ലഭിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്നത്. ഇങ്ങനെ സർക്കാർ ഉദ്യോഗസ്ഥരെ പ്രതിചേർക്കേണ്ടി വരുമ്പോഴൊക്കെ മുൻകൂർ അനുമതി വേണമെന്ന് പറയാനാവില്ല. അഴിമതി നിരോധനനിയമത്തിലെ 17എ എന്ന വകുപ്പിന് ഇത്തരമൊരു വ്യാഖ്യാനം നൽകാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |