തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള രാമേശ്വരം ഇന്ത്യയിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. പേരുകേൾക്കുമ്പോൾ രാമക്ഷേത്രമെന്ന് തോന്നാം. പക്ഷേ, ശ്രീരാമൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രമെന്നതുകൊണ്ടാണ് അങ്ങനെയൊരു പേര് വന്നത്. രാമേശ്വരം ശംഖിന്റെ ആകൃതിയിലുള്ള ഒരു ദ്വീപാണ്. മുൻകാലത്ത് പാമ്പൻകടലിടുക്കിലൂടെ വഞ്ചികളിൽ സാഹസിക യാത്ര നടത്തിയാണ് തീർത്ഥാടകർ ദർശനം നടത്തിയിരുന്നത്. ഇപ്പോൾ മണ്ഡപം മുതൽ പാമ്പൻ വരെ രണ്ടുകിലോമീറ്ററിലധികം നീളമുള്ള പാലമുണ്ട്. ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരം. പിതൃകർമ്മങ്ങൾക്ക് പരിപാവനമാണിവിടം. ക്ഷേത്രത്തിനകത്തുള്ള 22 തീർത്ഥങ്ങളിൽ സ്‌നാനം നടത്തുന്നത് പുണ്യപ്രദമാണെന്നാണ് വിശ്വാസം.
രാമായണയുദ്ധത്തിൽ വിജയശ്രീലാളിതനായ രാമൻ സീതയോടൊപ്പം ഭാരതത്തിന്റെ അതിർത്തിയായ രാമേശ്വരത്തെത്തിയെന്നും പതിവ്രതാരത്നമായ സീത ചാരിത്ര്യശുദ്ധി തെളിയിക്കാൻ അഗ്നിപരീക്ഷയ്‌ക്കൊരുങ്ങുരയും സീതയുടെ പാതിവ്രത്യം സാക്ഷ്യപ്പെടുത്തിയ അഗ്നി കടലിൽ ചാടിയെന്നുമാണ് വിശ്വാസം. രാമേശ്വരം ക്ഷേത്രത്തിനുമുന്നിലെ അഗ്നി തീർത്ഥം പ്രസിദ്ധമാണ്.
രാമേശ്വര കാഴ്‌ചകളിൽ പ്രധാനം പാമ്പൻ പാലവും ധനുഷ്കോടിയുമാണ്. ചരിത്രമുറങ്ങുന്ന മണ്ണാണ് രാമേശ്വരത്തിന്റേത്. കടലിന് കുറുകേ നിർമ്മിച്ച 2.3 കി. മീ നീളമുള്ള പാമ്പൻപാലം രാജ്യത്തെ രണ്ടാമത്തെ നീളമേറിയ പാലമാണ്. പാലത്തിന് സമാന്തരമായി റെയിൽപ്പാതയുള്ളതും കൗതുക കാഴ്‌ചയാണ്. രാമേശ്വരത്ത് നിന്ന് 18 കി.മീ അകലെയാണ് ധനുഷ്കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |