പാലക്കാട്: വിഷു ആഘോഷിക്കാൻ നാട്ടിലേക്ക് വണ്ടികയറാനിരിക്കുന്നവരുടെ കീശകാലിയാകും. തിരക്കിന് പുറമേ നിരക്കുവർധിപ്പിക്കുക കൂടി ചെയ്തതോടെ സ്വകാര്യ ബസുകളിലും തീവണ്ടിയിലും രക്ഷയില്ല. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ഓണക്കാലത്തേക്കാൾ 6000 - 11,000 രൂപ വരെ വർദ്ധിച്ചു. പാലക്കാട് വഴിയുള്ള പ്രധാന തീവണ്ടികളിലെല്ലാം വെയ്റ്റിംഗ് ലിസ്റ്റ് 250 കടന്നു. ബെംഗളൂരു യാത്രക്കാർ ഇനി ഓൺലൈനിൽ തിരയേണ്ട.
യശ്വന്ത്പുർ- കണ്ണൂർ എക്സ്‌പ്രസിൽ (16527) ഏപ്രിൽ 10 മുതലുള്ള ഒരാഴ്ചത്തെ സ്ലീപ്പർ വെയ്റ്റിംഗ് ലിസ്റ്റ് 258 കടന്നു. തേർഡ് എ.സിയിൽ 99 ആണ്. മംഗളൂരു വഴിയുള്ള ബെംഗളൂരു-കണ്ണൂർ വണ്ടിയിൽ (16511) 230 വരെയാണ് ഇപ്പോഴത്തെ വെയ്റ്റിംഗ് പട്ടിക. ചെന്നൈ മംഗളൂരു മെയിൽ (12601) സ്ലീപ്പർ വെയ്റ്റിംഗ് 210ലെത്തി. ചെന്നൈ -മംഗളൂരു സൂപ്പർഫാസ്റ്റിലും വെയ്റ്റിംഗ് ലിസ്റ്റ് കുതിക്കുകയാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയും ദുരിതം നിറഞ്ഞതായിരിക്കും. നേത്രാവതിയിൽ 140 ആണ് ഇപ്പോഴത്തെ സ്ലീപ്പർ വെയ്റ്റിംഗ് നില. ഡൽഹിയിൽ നിന്നുള്ള മംഗള ഉൾപ്പെടെയുള്ള വണ്ടികളിലും ടിക്കറ്റ് കണികാണാനില്ല. കേരളത്തിലെ രണ്ട് വന്ദേഭാരതിലും ഇനി തത്കാൽ മാത്രമാണ് ആശ്രയം.
കൈ പൊള്ളിച്ച് പ്രീമിയം തത്കാൽ
പ്രീമിയം തത്കാലിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് കൈപൊള്ളുമെന്ന് ഉറപ്പാണ്. മൂന്നിരട്ടിയിലധികം നിരക്ക് നൽകി കുടുംബങ്ങൾ ഇത്തവണയും അവസാന ടിക്കറ്റ് എടുക്കേണ്ടി വരും. കഴിഞ്ഞ ഓണക്കാലത്ത് പാലക്കാട് - ബെംഗളൂരു യാത്രയ്ക്ക് സ്ലീപ്പറിൽ 370 രൂപയുള്ളത് 1,155 രൂപയായിരുന്നു. 1,000 രൂപയുള്ള തേർഡ് എ.സി.യിൽ 3,350 രൂപ നൽകി. ചെന്നൈ മെയിലിന് 430 രൂപയുള്ള സ്ലീപ്പറിന് 1,285 രൂപ നൽകേണ്ടിവന്നു. ബസിലും രക്ഷയില്ല ബസിൽ വരാനും വലിയ നിരക്കാണ്. കണ്ണൂർ -ബെംഗളൂരു എ.സി സ്ലീപ്പറിൽ 1,500 രൂപയാണ് സാധാരണ നിരക്ക്. ഉത്സവാവധിക്കാലത്ത് 2,200 രൂപവരെ എടുക്കുന്നു. ബെംഗളൂരു - കോഴിക്കോട് യാത്രയ്ക്ക് 900 രൂപയെന്നത് 2,990 രൂപയായി. ബെംഗളൂരു - കൊച്ചി യാത്രയ്ക്ക് 1,999 രൂപയ്ക്ക് പകരം 4,000 രൂപ വരെ കൊടുക്കേണ്ടിവരുന്നു. സ്ലീപ്പർ ബസുകളിൽ ബർത്തുകൾക്കനുസരിച്ച് പ്രത്യേക നിരക്കാണ് ഈടാക്കുന്നത്.
പലപ്പോഴും സ്വകാര്യ ബസുകൾ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് അവസാനിപ്പിച്ച് മാനുവൽ ബുക്കിംഗ് സംവിധാനത്തിലേക്ക് മാറും. തോന്നിയ നിരക്കിൽ ചാർജ് ഈടാക്കാനുള്ള സൗകര്യത്തിനാണ് ഇതെന്നാണ് ആക്ഷേപം. സർക്കാർ ഇടപെട്ട് നിരക്ക് ഏകീകരിക്കണമെന്നാണ് മലയാളികളുടെ പ്രധാന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |