രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഈ കൊവിഡ് കാലത്ത് ജനങ്ങൾ വീട്ടിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹ്യപ്രസക്തിയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന കാർട്ടൂണുകൾ ബോധവൽക്കരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. ഇങ്ങനെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ദീർഘകാലം വീടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കുന്നത് സമാനതകളില്ലാത്ത ഒരു സന്ദർഭമാണ്. പക്ഷേ അനിവാര്യമായ നടപടിയാണ് ഇതെന്ന് പറയാതെയും വയ്യ.
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഇക്കാലത്തും സോഷ്യൽ മീഡിയയിലൂടെ വൈറസിനെതിരെ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്താൻ ഓരോ പൗരനും സാധിക്കും. സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്ന വാർത്തകൾക്കിടയിൽ നിരവധി വ്യാജപ്രചരണങ്ങളും ഉണ്ടെന്നിരിക്കെ വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാനും പൗരന്റെ സാമൂഹികമായ ഉത്തരവാദിത്തം ബോദ്ധ്യപ്പെടുത്തുന്നതിനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. കാർട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ഇത്തരം ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുന്നതിന് ആരോഗ്യവകുപ്പ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ചിരിയുണർത്തുന്ന ട്രോളുകളിലൂടെയും രസകരമായ വീഡിയോകളിലൂടെയും കേരളാ പൊലീസ് അടക്കം ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ്.
വിമർശിക്കുക, പരിഹസിക്കുക എന്നതിലപ്പുറം കാർട്ടൂണുകൾക്കും ട്രോളുകൾക്കും സാമൂഹികമായ ഉത്തരവാദിത്തം കൂടിയുണ്ടെന്ന് തെളിയിക്കുന്ന ഒട്ടേറേ കൊറോണക്കാർട്ടൂണുകളും ട്രോളുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. സർക്കാരിനും ഭരണാധികാരികൾക്കുമപ്പുറത്ത് ഈ മഹാമാരിയെ നേരിടേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്ന പൊതുബോധം രൂപപ്പെടുത്തുന്നതിലും ഇന്റർനെറ്റ് എന്ന പൊതുഇടത്തിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്യാനാകുന്നു എന്നത് ഇത്തരം ബോധവൽക്കരണ കാർട്ടൂണുകളുടെ വിജയമാണ്.
കൊറോണ മഹാമാരി പടർന്നുപിടിക്കുന്ന ഇക്കാലത്ത് എല്ലാ കാർട്ടൂണിസ്റ്റുകളും വരക്കുന്ന കാർട്ടൂണുകളിൽ ഈ ബോധ്യം ഉണ്ടാകുന്നത് സ്വാഭാവികം. മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി എത്തിയ കൊവിഡ് വൈറസിനെ നേരിടാൻ ഏറ്റവും ഫലപ്രദമായ മാർഗം സ്വയം ഐസൊലേറ്റ് ചെയ്ത് വീട്ടിനുള്ളിൽ ഇരിക്കുന്നതാണെന്ന് ലളിതമായി അവതരിപ്പിക്കുന്നതായിരുന്നു ഈ കാർട്ടൂണിൽ ചെയ്തത്. കൊറോണ വൈറസിനെ അകറ്റാൻ കൈകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യവും നിരവധി കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ കാർട്ടൂണുകളിലൂടെ അവതരിപ്പിച്ചു.
ഒരു കുഞ്ഞു വൈറസിനു മുന്നിൽ ലോകം മുഴുവൻ പകച്ചുനിൽക്കുന്ന കൊവിഡ്ക്കാലം നമ്മളെ പലതും പഠിപ്പിച്ചു.
താനാരാണെന്ന് തിരിച്ചറിയാനാണ് ശ്രീബുദ്ധനും ആദിശങ്കരനുമൊക്കെ ജീവിതകാലം മുഴുവൻ അലഞ്ഞത്. നമുക്കതൊന്നും വേണ്ടി വന്നില്ല, അനുദിനം പുതിയ വകഭേദങ്ങളുമായി രൂപം മാറി ആക്രമിക്കുന്ന അദൃശ്യനായ ശത്രുവിനെപ്പോലെ കൊവിഡ് വൈറസ് നമ്മളെ പല പാഠങ്ങളും പഠിപ്പിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് യാത്ര തുടങ്ങിയ സാർസ് കോവ് 2 അല്ലെങ്കിൽ കോവിഡ്19 എന്ന ഇത്തിരി കുഞ്ഞൻ വൈറസ് ഇന്ന് നമ്മുടെ വീട്ടുപടിക്കൽ എത്തിനിൽക്കുകയാണ്. ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ ലോകത്ത് എത്ര നിസാരനാണെന്ന് നമുക്ക് കൃത്യമായി ബോദ്ധ്യമായി. ഇത്തരം തിരിച്ചറിവുകളുടെ ഒരു ഘോഷയാത്രയായിരുന്നു ഈ കൊവിഡ് കാലത്ത് കണ്ടത്.
ഓർമ്മയില്ലേ? കൊവിഡ് കാലത്തിനുമുമ്പുള്ള നമ്മുടെ ജീവിതം? രാവിലെ അലാറം വെച്ചെണീറ്റ്, കുളിച്ച് നമ്മൾ തിരക്കിലേക്കിറങ്ങും, പിന്നെ ഒരു ബഹളമാണ്, പാതിരയാകുമ്പോൾ വീടണഞ്ഞാലായി, നീണ്ട യാത്രകൾ, പ്രസംഗങ്ങൾ, ചർച്ചകൾ, പദ്ധതികൾ, ആസൂത്രണങ്ങൾ, ഭക്ഷണം വരെ കഴിക്കാനോ ആരോടും മിണ്ടാനോ നേരമില്ലാത്ത തിരക്കുകൾ. ഒരു സുപ്രഭാതത്തിൽ എല്ലാം ലോക്ക്ഡൗണായി, എന്നിട്ടും സൂര്യൻ ഉദിച്ചു. നേരം വെളുത്തു, നമ്മൾ പുറത്തിറങ്ങിയില്ല. അങ്ങനെ എത്രയെത്ര ദിവസങ്ങൾ! നമ്മുടെ ഓട്ടത്തിനോ നിലനിൽപ്പിനോ ഈ പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിക്കുപോലും ഒരു പരിഗണനയുമില്ല എന്ന സത്യം നമ്മൾ തിരിച്ചറിഞ്ഞു.
ലോക്ക്ഡൗൺ വലിയൊരു പാഠമാണ്. തിരുത്തലാണ്. തിരക്കുകളില്ലാത്തൊരു ലോകത്ത് സ്വന്തം ജീവൻ നിലനിർത്താൻ വീടുകളിലേക്ക് ഒതുങ്ങി കൂടിയ നമ്മൾ. പരസ്പരം സംസാരിക്കാൻ കൂടി നേരമില്ലാത്ത കുടുംബാംഗങ്ങൾക്ക് ഒന്നിച്ചിരിക്കാൻ കിട്ടിയ അവസരം. നേരം വെളുക്കും മുമ്പ് ട്യൂഷനിലേക്കും അവിടെ നിന്ന് ക്ലാസിലേക്കും തിരികെ ഹോം വർക്കിലേക്കും സഞ്ചരിച്ചിരുന്ന കുട്ടികൾക്ക് സ്വന്തം
വീടും ചുറ്റുപാടും ചെടികളെയും പൂക്കളെയും കാണാൻ ലഭിച്ച ആനന്ദം. മാളുകളിലും പബ്ബിലും മാത്രം ആനന്ദം കണ്ടെത്തിയവർക്ക് അതിനു പുറത്തും ലോകമുണ്ടെന്ന് തിരിച്ചറിവ് നൽകിയ നാളുകൾ. ഫാസ്റ്റ്ഫുഡും ബർഗറും ദിനചര്യയുടെ ഭാഗമായവർക്ക് റേഷനരിയുടെ രുചിയറിയാൻ ലഭിച്ച അസുലഭ നിമിഷം. മനുഷ്യനല്ലാത്ത ജീവിവർഗങ്ങൾക്ക് ശ്വസിക്കാൻ ലഭിച്ചൊരവസരം. പുഴയ്ക്കും കായലിനും അരുവികൾക്കും മലിനമാക്കപ്പെടാതെ സ്വതന്ത്രമായി ഒഴുകാൻ കഴിഞ്ഞ ദിവസങ്ങൾ. പണം കൊണ്ട് മാത്രം ഈ ലോകത്ത് ജീവിക്കാൻ കഴിയില്ലെന്ന വലിയ സത്യം നമ്മൾ മനസിലാക്കി. ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് മനുഷ്യൻ. ചെറുപ്പകാലം മുതൽ നമ്മൾ പഠിക്കുന്നതും പാലിക്കുവാൻ മറന്നുപോകുന്നതുമായ നല്ല ശീലമായ വ്യക്തിശുചിത്വം നമുക്ക് ദിനചര്യയുടെ ഭാഗമാക്കേണ്ടിവന്നു. മാറ്റിവെക്കാനാകില്ല എന്ന് നമ്മൾ കരുതിയതൊക്കെയും നമുക്ക് മാറ്റി വെക്കേണ്ടിവന്നു. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതായി.എത്രസുന്ദരം എത്രസുന്ദരം എന്ന് നമ്മൾ അഭിമാനിച്ചിരുന്ന പുഞ്ചിരി പോലും നമുക്ക് മാസ്കിട്ട് മൂടേണ്ടിവന്നു.ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നുപോലും സാമൂഹിക അകലം പാലിക്കേണ്ടിവന്നു.
ക്ലാസ് മുറികളിൽ നിന്ന് മാത്രമല്ല നമ്മൾ പഠിക്കേണ്ടത് എന്ന സത്യം നമ്മൾ മനസിലാക്കിയത് ഈ കൊവിഡ് കാലത്താണ്. ഈ പ്രപഞ്ചത്തിലെ ഓരോ അണുവും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട് എന്ന് നമ്മൾ തിരിച്ചറിഞ്ഞു. അതിജീവനത്തിന്റെ പുതിയ സാദ്ധ്യതകൾ തേടുകയാണ് ഭൂമിയിലെ ഓരോ മനുഷ്യരും. ഏത് ദുരന്തത്തേയും അതിജീവിച്ചവനാണ് മനുഷ്യൻ. ഈ കാലവും കടന്നുപോകും. മനുഷ്യനെ വെല്ലുവിളിച്ച ഈ വൈറസിനേയും നമ്മൾ തോൽപ്പിക്കും എന്നുറപ്പാണ്. വീണ്ടും തിരക്കിന്റെ ലോകത്തേക്ക് നമ്മൾ ഒഴുകി പോകും. പക്ഷേ, അതിനു മുൻപുള്ള ഒരു ചെറിയ ഇടവേള ആയി ഈ കൊവിഡ് കാലത്തെ കാണാം. അവനവനെ സ്നേഹിക്കാൻ, അവനവന്റെ ഉള്ളിലേക്ക് യാത്ര ചെയ്യാൻ പ്രകൃതി ഒരുക്കിയ ഒരു അവസരമായി ഈ കൊവിഡ് കാലം മാറട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |