തൃശൂർ: കൊവിഡ് രോഗ വ്യാപനം തടയാനും വാക്‌സിനേഷൻ നടപടി വേഗത്തിലാക്കാനും ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനം വിലയിരുത്താനായി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറസിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിക്കുകയെന്നതാണ് മുഖ്യം. യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോൾ മാസ്‌ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്.
അതിനാൽ യോഗങ്ങളിൽ ഭക്ഷണ വിതരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കൊവിഡ് പരിശോധന, സമ്പർക്ക പട്ടിക തയ്യാറാക്കൽ, വാക്‌സിനേഷൻ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടങ്ങിയവ ജില്ലയിലെ ആരോഗ്യ വിഭാഗം യോഗത്തിൽ അവതരിപ്പിച്ചു. ഇതുവരെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങളോ രോഗിയുമായി സമ്പർക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കൊവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കുക, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ള പ്രദേശങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, നിർദ്ദേശങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കേസെടുക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ചീഫ് സെക്രട്ടറി നൽകി.
കളക്ടർ ഹരിത വി. കുമാർ, കൊവിഡ് സ്‌പെഷ്യൽ ഓഫീസർ ഡോ. എസ്. കാർത്തികേയൻ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ഉമേഷ് കേശവൻ, ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, റൂറൽ എസ്.പി ജി. പൂങ്കുഴലി, ജില്ലാ വികസന ഓഫീസർ അരുൺ കെ. വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
ചീഫ് സെക്രട്ടറിയുടെ മറ്റ് നിർദ്ദേശങ്ങൾ
വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് മാറ്റാതെ ജനം ശ്രദ്ധ പുലർത്തണം
ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓൺലൈൻ ബോധവത്കരണം
കൊവിഡ് പരിശോധന കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക
ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരിശോധന
നിരീക്ഷണത്തിൽ കഴിയുന്നവർ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കുക
മലയോര മേഖലകൾ, തീരദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിഗണന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |