കണ്ണൂർ: പുതിയ വികസന പദ്ധതികൾ നടപ്പിലാക്കി അഴീക്കൽ മൽസ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നീക്കം സജീവം. നിലവിൽ തുറമുഖത്ത് ലഭ്യമായ ഏഴര ഹെക്ടർ ഭൂമിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് നിർദ്ദേശം. അഴീക്കലിനെ സമ്പൂർണ നവീകരണത്തിലൂടെ മികവുറ്റതാക്കി മാറ്റാനാണ് തുറമുഖ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
അഴീക്കൽ ഫിഷറീസ് തുറമുഖം, ഫിഷറീസ് സ്‌കൂൾ, നെറ്റ് ഫാക്ടറി തുടങ്ങിയവ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ എത്രയും വേഗം ഡി.പി.ആർ തയ്യാറാക്കാൻ നിർദേശം നൽകി.വാർഫിന്റെ കേടുവന്ന ഭാഗങ്ങൾ നവീകരിക്കുന്നതോടൊപ്പം പുതിയ വാർഫ് നിർമ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.പി.ആറിന് അംഗീകാരം ലഭിക്കുന്ന മുറക്ക് നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എം.എൽ.എമാരായ കെ. വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ടി സരള, ഹാർബർ എൻജിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയർ ജോമോൻ കെ ജോർജ്, സൂപ്രണ്ടിംഗ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ടി വി ബാലകൃഷ്ണൻ, അഡാക് എക്സിക്യൂട്ടീവ് ഡയരക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി കെ ഷൈനി തുടങ്ങിയവരും ഉണ്ടായിരുന്നു.
അഴീക്കൽ തുറമുഖവികസനം
സ്ഥലം പ്രയോജനപ്പെടുത്തി കൂടുതൽ തൊഴിൽ സംരംഭങ്ങൾ
പരിഗണന മത്സ്യ മൂല്യവർദ്ധിത ഉൾപ്പന്നനിർമ്മാണത്തിന്
കെട്ടിടംനവീകരിക്കും, പുതിയ കെട്ടിടം നിർമ്മിക്കും
ഐസ് പ്ലാന്റ് നിർമ്മാണം ഉടൻ പൂർത്തിയാക്കും
ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മികച്ച സ്റ്റേഡിയം
വിശ്രമ കേന്ദ്രങ്ങൾ,കളിസ്ഥലങ്ങൾ,, പാർക്കുകൾ
നല്ല ഭക്ഷണം, കുടിവെള്ളം, മികച്ച നിലവാരത്തിലുള്ള ടോയ്‌ലെറ്റുകൾ, പൂന്തോട്ടം
ഫിഷറീസ് തുറമുഖങ്ങളുടെ എണ്ണം കൂട്ടുന്നതിന് പകരം നിലവിലെ തുറമുഖങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകും- മന്ത്രി സജി ചെറിയാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |