ചേർത്തല: യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അവിവാഹിതയായ ഭാര്യാ സഹോദരിയെ മുഖത്തടിച്ച് വീഴ്‌ത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി അഞ്ചാം വാർഡിൽ പുത്തൻകാട്ടിൽ രതീഷാണ് (ഉണ്ണി- 35) പിടിയിലായത്. കടക്കരപ്പള്ളി പത്താം വാർഡിൽ തളിശ്ശേരിതറ ഉല്ലാസ് - സുവർണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ ജ്യേഷ്ഠസഹോദരി നീതുവിന്റെ ഭർത്താവാണ് രതീഷ്.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്കുശേഷമായിരുന്നു കൊലപാതകം. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒൻപതും മാസം പ്രായമുള്ള മക്കളെ രതീഷ് കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു.
വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും തമ്മിൽ വഴക്കുണ്ടായി. മറ്റൊരു യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധമായിരുന്നു കാരണം. മുഖത്ത് അടിയേറ്റ ഹരികൃഷ്‌ണ തലയടിച്ചു വീണു. പിന്നീട് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്‌തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |