കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന മരുതിക്കുന്ന്, മുല്ലനല്ലൂർ, തോളൂർ, കൂനൻച്ചാൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശങ്ങൾ കേന്ദ്രീകരിച്ചു രാത്രികാലങ്ങളിൽ മദ്യപിച്ചു സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണ്. കഴിഞ്ഞ ദിവസം മരുതിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റിന്റെ വീടിന് മുന്നിലേക്ക് ഒഴിഞ്ഞ മദ്യ കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു. കുപ്പി പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ സമൂഹ്യവിരുദ്ധൻമാർ വാഹനത്തിൽ രക്ഷപ്പെട്ടു.
സമീപത്തെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ നാട്ടിലെ തന്നെ ചിലരാണ് ഇതിന് പിന്നിലെന്ന് ബോദ്ധ്യപ്പെട്ടു. ആളെ വീട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇട്ടവർ തന്നെയെത്തി മാലിന്യം തിരിച്ചെടുത്തു.
പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഈ മാസം 2ന് ക്രിസ്ത്യൻ പള്ളിക്ക് സമീപം റോഡ് മുറിച്ചുകടന്ന പാമ്പിനെ കണ്ട് ഭയന്ന് ബൈക്ക് യാത്രികനായ നഗരൂർ സ്വദേശി അഖിലേഷ് വീണ് പരിക്കേറ്റു. ഈ വാർഡിലെ മെമ്പർ പോക്സോ കേസിൽ പെട്ട് കഴിഞ്ഞ രണ്ട് മാസമായി ജയിലിലാണ്. നിലവിൽ മെമ്പറില്ലാത്തതാണ് അനാസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ചൂണ്ടികാട്ടുന്നത്.
പ്രദേശത്തെ തെരുവ് വിളക്കുകൾ കത്തുന്നില്ല
ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം
മദ്യ - കഞ്ചാവ് മാഫിയകളുടെ വിഹാര കേന്ദ്രമാണ് ഇരപ്പിൻചാൽ
മാലിന്യ നിക്ഷേപവും പതിവ്
രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ പ്രദേശമായ തോളൂർ കുറവൻമടക്ക് വളവ്, ക്രിസ്ത്യൻ പള്ളിക്കും മുക്കുകടയ്ക്കും ഇടയിലുള്ള പ്രദേശം, കപ്പാവിള - മുക്കുകട റോഡിൽ ഇരപ്പിൻച്ചാൽ പയറ്റുവിള പ്രദേശങ്ങളിൽ കോഴി മാലിന്യം, ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് പതിവാണ്. മുമ്പും ഈ പ്രദേശം കേന്ദ്രീകരിച്ച് ഇറച്ചി മാലിന്യ നിക്ഷേപവും സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |