തിരുവനന്തപുരം:ജില്ലയിൽ ഇതുവരെ 20,86,755 ഡോസ് കൊവിഡ് വാക്സിൻ നൽകി.14,54,219 പേർ ആദ്യ ഡോസും 6,32,536 പേർ രണ്ടാം ഡോസും സ്വീകരിച്ചു.കിടപ്പുരോഗികൾ,പട്ടികവർഗ സെറ്റിൽമെന്റുകളിലുള്ളവർ, വൃദ്ധസദനങ്ങളിലുള്ളവർ,അതിഥി തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ,ഗർഭിണികൾ തുടങ്ങിയവർക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടത്തിവരികയാണെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു.
കിടപ്പുരോഗികൾക്കു കൊവിഡ് വാക്സിൻ നൽകുന്നതിനായി 'സാന്ത്വന സുരക്ഷ' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നുണ്ട്.പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്ത 28,892 രോഗികളിൽ 15,137 പേർക്ക് പദ്ധതി പ്രകാരം വാക്സിൻ നൽകി.പട്ടികവർഗ സെറ്റിൽമെന്റുകളിൽ നടപ്പാക്കുന്ന 'സഹ്യസുരക്ഷ' കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 11,097 പേർ ആദ്യ ഡോസ് സ്വീകരിച്ചു.
ജില്ലയിലെ 68 വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു.രണ്ടാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുകയാണ്.സ്‌പെഷ്യൽ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മദ്ധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാർത്ഥികൾക്കും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ വാക്സിൻ നൽകുന്നുണ്ട്. 39 ബഡ്സ് സ്‌കൂളുകളിലെ 1340 വിദ്യാർത്ഥികളിൽ 843 പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു.ജില്ലയിൽ 160 ട്രാൻസ്‌ജെൻഡർ വ്യക്തികളാണുള്ളത്.ഇവരിൽ 56 പേർ ആദ്യ ഡോസ് സ്വീകരിച്ചു.അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷന്റെ ഭാഗമായി 619 പേർക്ക് ആദ്യ ഡോസ് നൽകി. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതിനായി 'മാതൃകവചം' പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെ 1,245 ഗർഭിണികൾ ആദ്യ ഡോസ് സ്വീകരിച്ചു.വാക്സിൻ ലഭ്യതയനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |