ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
'അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മൻ കി ബാത്തിൽ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കുന്നതിൽ 75 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തി. അതിനർത്ഥം ഇന്ത്യയിലെ യുവാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് മൻ കി ബാത്ത് മുന്നോട്ടുപോകുന്നത് എന്നാണ്. വോക്കൽ ഫോർ ലോക്കൽ പോലുള്ളവയിലൂടെ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തിയോടെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും. പ്രാദേശിക സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ, നെയ്ത്തുകാർ എന്നിവരെ പിന്തുണയ്ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
'ചെറിയ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ പോലും വർഷങ്ങൾ എടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാങ്കേതിക വിദ്യകൾ കാരണം രാജ്യത്തെ സ്ഥിതി മാറുകയാണ്. മണിപ്പൂരിൽ ഇപ്പോൾ ആപ്പിൾ കൃഷി ഗണ്യമായി വർദ്ദിച്ചുകൊണ്ടിരിക്കുകയാണ്. അവിടത്തെ കർഷകർ ഹിമാചൽ പ്രദേശിൽ നിന്നാണ് ശരിയായ കൃഷിരീതിയിൽ പരിശീലനം നേടിയത്. കൊവിഡിന് ശേഷം ബേർ കൃഷി വർദിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുര സ്വദേശിയും മുപ്പത്തിരണ്ടുകാരനായ എന്റെയൊരു യുവ സുഹൃത്ത് ബേർ കൃഷി ആരംഭിക്കുകയും കൃഷിചെയ്യാൻ നിരവധിപേരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ അദ്ദേഹം ഗണ്യമായ ലാഭമാണ് ഉണ്ടാക്കിയത്,പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസത്തെ മൻ കി ബാത്തിൽ കൊവിഡിനെതിരെയുള്ള വാക്സിനെടുക്കാൻ ആരും മടികാണിക്കരുതെന്നും വാക്സിനെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |