മുംബയ്: വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്കെതിരായ നീലചിത്ര നിർമാണ കേസിൽ നിർണായക സാക്ഷികളാകുന്നത് കുന്ദ്രയുടെ നാല് ജീവനക്കാർ. കുന്ദ്രയും മറ്റ് പ്രതികളും കേസുമായി സഹകരിക്കുന്നില്ലെങ്കിലും ജീവനക്കാർ നിർണായക സാക്ഷി മൊഴിയുമായി രംഗത്തെത്തുകയായിരുന്നുവെന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കുന്ദ്രയുടെ ബിസിനസ് ഡീലുകൾ, സാമ്പത്തിക സ്രോതസുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചതായാണ് വിവരം.റാക്കറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വരുമാന സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. നാലുപേരുടെയും മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ ഉടൻ രേഖപ്പെടുത്തിയേക്കും. അതിനിടെ, കുന്ദ്രയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച ക്രൈംബ്രാഞ്ച് അന്ധേരിയിലെ കുന്ദ്രയുടെ ഓഫിസായ വിയാനിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രഹസ്യലോക്കർ കണ്ടെടുത്തതായാണ് വിവരം. ബിസിനസ്, ക്രിപ്റ്റോ കറൻസി തുടങ്ങിയവയുടെ രേഖകൾ ഇതിൽ അടങ്ങിയിരിക്കുന്നതായും പറയുന്നു. എല്ലാ രേഖകളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ശിൽപയുടേയും കുന്ദ്രയുടേയും ജോയിന്റ് ബാങ്ക് അക്കൌണ്ടുകൾ ക്രൈംബ്രാഞ്ചിന്റെ നീരിക്ഷണത്തിലാണ്.
@ഗെഹനയെ ചോദ്യം ചെയ്തു
അതേസമയം, കേസിൽ നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അടക്കം മൂന്നു പേരെ മുംബയ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സെൽ ഇന്നലെ ചോദ്യം ചെയ്തു. കുന്ദ്ര നിരപരാധിയാണെന്ന് ഗെഹന മൊഴി നൽകിയെന്നാണ് വിവരം. പൂനം പാണ്ഡേയും ഷെർലിൻ ചോപ്രയും നുണ പറയുകയാണ്. കേസന്വേഷണത്തിൽ പൂർണമായും സഹകരിക്കും. അശ്ളീല ചിത്രങ്ങളല്ല, മറിച്ച് ലൈംഗികത ഉണർത്തുന്ന കാമകലാദൃശ്യങ്ങളാണ് അവയെന്നും ഗെഹന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |