തിരുവനന്തപുരം: കാൽനൂറ്റാണ്ടോളം രാഷ്ട്രീയ സഹകരണത്തിൽ ഒതുക്കി നിറുത്തുകയും 2019ൽ ഘടകകക്ഷിയാക്കുകയും ചെയ്തശേഷം രണ്ടാം പിണറായി സർക്കാരിൽ ഒരു മന്ത്രിസ്ഥാനം കൊടുത്ത് ഭരണത്തിൽ പങ്കാളിയാക്കിയ ഐ.എൻ.എല്ലിലെ തമ്മിലടിയും പിളർപ്പും ഇടതുമുന്നണിക്കും സി.പി.എമ്മിനും പൊല്ലാപ്പായി.
തർക്കങ്ങൾ തീർത്ത് ഒത്തുപോകാൻ മുന്നണി നിർദേശ പ്രകാരം ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൂട്ടത്തല്ലിലും പാർട്ടിയുടെ പിളർപ്പിലുമാണ് കലാശിച്ചത്.
ഐ.എൻ.എല്ലിലെ സംഭവവികാസങ്ങളിൽ സി.പി.എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പരസ്യ വിഴുപ്പലക്ക് ഒഴിവാക്കി മുന്നണിയുടെ മാന്യത കാക്കണമെന്നാണ് ഈ മാസം ആദ്യം സി.പി.എം നേതൃത്വം നൽകിയ താക്കീത്.
പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും.നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി.
സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിന്റെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിലാണ് പാർട്ടി പിളർന്നിരിക്കുന്നത്. അഖിലേന്ത്യാ നേതൃത്വം തങ്ങൾക്കൊപ്പമാണെന്നാണ് കാസിം വിഭാഗത്തിന്റെ അവകാശവാദം. മന്ത്രി അഹമ്മദ് ദേവർകോവിലും ഇവർക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കൗൺസിലിലും ഭൂരിഭാഗം തങ്ങൾക്കൊപ്പമെന്ന് വഹാബ് വിഭാഗം അവകാശപ്പെടുന്നുണ്ട്.
ഐ.എൻ.എൽ വിഷയം ചർച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേർന്നേക്കും. ഘടകകക്ഷിയിൽ പിളർപ്പുണ്ടായാൽ ഇരു വിഭാഗങ്ങളെയും മുന്നണിക്ക് പുറത്തുനിറുത്തുന്നതാണ് ഇടതുമുന്നണിയിലെ കീഴ്വഴക്കം. മന്ത്രിയെ പുറത്തുനിറുത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കാതെ വിഷയം മുന്നണി നേതൃത്വം കൈകാര്യംചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളംഉറ്റുനോക്കുന്നത്.
പാർട്ടിയുടെ ഏക എം.എൽ.എയായ അഹമ്മദ് ദേവർകോവിലിന് രണ്ടര വർഷത്തേക്ക് നൽകിയ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനിടയില്ല. ഇക്കാര്യത്തിൽ സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ച നിർണായകമാകും.
കൊച്ചിയിലെ സംഭവത്തിന് പിന്നാലെ സി.പി.എം ഉന്നത നേതാക്കൾ തമ്മിൽ അനൗപചാരികമായി ആശയവിനിമയം നടത്തിയിരുന്നു. പാർട്ടിയുടെ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം അടുത്ത ദിവസം വിഷയം ചർച്ച ചെയ്തേക്കും.
ബാബറിമസ്ജിദ് തകർക്കപ്പെട്ടപ്പോൾ കോൺഗ്രസിനെ തള്ളിപ്പറയണമെന്ന ആവശ്യം ലീഗ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ പിളർന്ന് 1994 ഏപ്രിൽ 23ന് ഡൽഹിയിൽ ഐ.എൻ.എൽ രൂപീകരിച്ചത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കിടയിൽ ലീഗ് നേതൃത്വം അധീശത്വമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഐ.എൻ.എല്ലിനെ പാടേ തള്ളിപ്പറയാൻ സി.പി.എം നേതൃത്വം തയ്യാറായേക്കില്ല.
പി.എസ്.സി അംഗത്വത്തിന് 40 ലക്ഷം കോഴ വാങ്ങിയെന്നതടക്കമുള്ള ആക്ഷേപം ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ നേരത്തേ വഹാബ് പക്ഷം ഉയർത്തിയിരുന്നു.
വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം
തിരുവനന്തപുരം: പ്രൊഫ.എ.പി. അബ്ദുൾ വഹാബിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ നീക്കിയതായി ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽസെക്രട്ടറി മൊസമ്മിൽ ഹുസൈൻ വാർത്താക്കുറിപ്പിറക്കി. നിലവിലെ വർക്കിംഗ് പ്രസിഡന്റ് ബി. ഹംസ ഹാജി പുതിയ പ്രസിഡന്റാകും.
കാസിം ഇരിക്കൂർ വിഭാഗത്തിന്റെ നേതാവാണ് ഹംസ ഹാജി.ഇതോടെ കാസിം വിഭാഗം ഔദ്യോഗിക പക്ഷമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |