കൊച്ചി: പാർട്ടിയിലെ തർക്കങ്ങൾ തീർക്കണമെന്ന് എൽ.ഡി.എഫും മുഖ്യമന്ത്രിയും നിർദേശിച്ചതനുസരിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഐ.എൻ.എൽ സംസ്ഥാന നേതാക്കളുടെ യോഗം തല്ലിപ്പിരിഞ്ഞു. യോഗത്തിൽ ഭാരവാഹികൾ ചേരിതിരിഞ്ഞ് വാക്പോരാട്ടം നടത്തിയപ്പോൾ പുറത്ത് അണികൾ ഏറ്റുമുട്ടി. പുറത്തെ സംഘർഷം കാരണം യോഗം പിരിഞ്ഞശേഷവും ഹോട്ടലിൽ തങ്ങേണ്ടിവന്ന മന്ത്രിയെ പൊലീസ് സുരക്ഷാവലയമൊരുക്കിയാണ് പതിനൊന്നേകാലോടെ പുറത്തിറക്കിയത്. അതേസമയം,സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഇന്നലെ നിയന്ത്രണങ്ങൾ ലംഘിച്ച് യോഗം ചേർന്നതിന് പാർട്ടി ഭാരവാഹികളെ ഉൾപ്പെടെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഹോട്ടൽ പൂട്ടിച്ചു.
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം സ്വകാര്യ ഹോട്ടലിൽ ഇന്നലെ രാവിലെ പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതി യോഗവും നിശ്ചയിച്ചിരുന്നു.
പണംവാങ്ങിയാണ് പി.എസ്.സി അംഗത്തെ നിയമിച്ചതെന്ന്
പാർട്ടിയിൽ നിന്നുതന്നെ ആക്ഷേപം ഉയർന്നതോടെയാണ് പാർട്ടിക്കുള്ളിലെ തർക്ക വിഷയങ്ങൾ ചർച്ചചെയ്തു പരിഹരിക്കാൻ മുന്നണിയും മുഖ്യമന്ത്രിയും നിർദേശം നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ സ്വീകരിച്ച നടപടിയെ ചൊല്ലിയാണ് യോഗത്തിൽ തർക്കം ആരംഭിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ഇവരെ പുറത്താക്കിയെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിൽ അറിയിച്ചു. മിനിറ്റ്സിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബും വാദിച്ചു. രണ്ടു സംസ്ഥാന സെക്രട്ടറിമാരോട് ജനറൽ സെക്രട്ടറി യോഗത്തിൽ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നതോടെ, പാർട്ടിക്കാര്യങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറിയും ഏകപക്ഷീയമായി തീരുമാനിക്കുന്നതായി പ്രസിഡന്റ് ആരോപിച്ചു. പാർട്ടിയിൽ ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും കുറ്റപ്പെടുത്തിയതോടെ ബഹളം ശക്തമായി. അദ്ധ്യക്ഷനായിരുന്ന സംസ്ഥാന പ്രസിഡന്റ് ഇതോടെ യോഗം പിരിച്ചുവിട്ടു.
അകത്തെ വാക്പോര് അറിഞ്ഞതോടെ ഹോട്ടൽ വളപ്പിലും പുറത്ത് റോഡിലും പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്.
മനഃപൂർവം പ്രശ്നമുണ്ടാക്കി
യോഗത്തിൽ ജനറൽ സെക്രട്ടറി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി. സംസ്ഥാന കൗൺസിൽ ചേർന്ന് ജനറൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കും. കോഴിക്കോട്ടു നിന്ന് വന്ന ഒ.പി. അലിക്കോയയോട് ഏതു പാർട്ടിക്കാരനാണെന്ന് ചോദിച്ചു. പാലക്കാട്ടെ എം.എ. വഹാബിനോട് ആരു ക്ഷണിച്ചിട്ടാണ് വന്നതെന്നും ചോദിച്ചു.
- എ.പി.അബ്ദുൾ വഹാബ്,
സംസ്ഥാന പ്രസിഡന്റ്
പ്രോട്ടോക്കോൾ ലംഘിച്ചില്ല
20 പേർക്ക് യോഗം ചേരാൻ അനുമതിയുണ്ട്. അത്രയും പേരേ പങ്കെടുത്തുള്ളൂ. അഭിപ്രായവ്യത്യാസം ജനാധിപത്യ പാർട്ടിയിൽ സാധാരണമാണ്.
- മന്ത്രി അഹമ്മദ് ദേവർകോവിൽ
നടപടി സ്വീകരിക്കും
യോഗം അലങ്കോലമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ തമ്മിലടിയുണ്ടായിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം ചേർന്നത്. അംഗത്വ വിതരണത്തിലടക്കം പ്രസിഡന്റ് ഏകപക്ഷീയമായാണ് പെരുമാറുന്നത്.
- കാസിം ഇരിക്കൂർ,
ജനറൽ സെക്രട്ടറി
ഐ.എൻ.എൽ പിളർന്നു
കൊച്ചി: പാർട്ടിയിൽ ഐക്യമുണ്ടാക്കാൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ, ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) പിളർന്നു. സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും സമാന്തര സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേർന്ന് പരസ്പരം പുറത്താക്കി.
മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെ പാർട്ടിയിലുയർന്ന ഭിന്നത പരിഹരിക്കാൻ എൽ.ഡി.എഫും അഖിലേന്ത്യാ നേതൃത്വവും നിർദേശിച്ചതു പ്രകാരം ചേർന്ന യോഗമാണ് പിളർപ്പിൽ കലാശിച്ചത്.
സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ തോപ്പുംപടിയിലും ,ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിലും ഗ്രൂപ്പ് യോഗങ്ങൾ ചേർന്നതോടെയാണ് പിളർപ്പ് പൂർണമായത്. സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂർ വിഭാഗം അറിയിച്ചു. വർക്കിംഗ് പ്രസിഡന്റ് ബി. ഹംസ ഹാജിക്ക് പ്രസിഡന്റിന്റെ ചുമതല നൽകി. ഏഴ് സെക്രട്ടേറിയറ്റ് അംഗങ്ങളെയും പുറത്താക്കിയതായി കാസിം ഇരിക്കൂർ ആലുവയിൽ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിലും തങ്ങൾക്കൊപ്പമാണ്. അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയും തങ്ങൾക്കാണ്. പുറത്താക്കൽ നിർദേശിച്ചത് ദേശീയ ജനറൽ സെക്രട്ടറിയാണ്. മുഴുവൻ ജില്ലാ ഭാരവാഹികളും തങ്ങൾക്കൊപ്പമാണ്. എൽ.ഡി.എഫിനെ തകർക്കാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിതനീക്കമാണ് സംഘർഷത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സമാധാനപരമായി ചേർന്ന യോഗം അലങ്കോലമാക്കിയത് ഇതിന്റെ ഭാഗമാണ്. അക്രമം നടത്തിയത് ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു.
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് അബ്ദുൾ വഹാബ് പറഞ്ഞു. ടി.പി. നാസർ കോയയെ പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. അഞ്ച് സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ഇപ്പോൾ നടപടിയില്ല. 112 അംഗ സംസ്ഥാന സമിതിയിലെ 77 പേർ തങ്ങൾക്കൊപ്പമാണ്. ഭാവിപരിപാടികൾ സംസ്ഥാന കൗൺസിൽ ചേർന്ന് തീരുമാനിക്കും.
പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന ഘടകത്തിന്റെ പൂർണ അധികാരം സംസ്ഥാന പ്രസിഡന്റിനാണ്. ഭാരവാഹികളെ നീക്കാൻ അഖിലേന്ത്യാ നേതൃത്വത്തിന് അധികാരമില്ല. ഔദ്യോഗിക വിഭാഗം തനിക്കൊപ്പമുള്ളവരാണ്. പാർട്ടി പിളർത്താൻ മുസ്ലീം ലീഗും കോൺഗ്രസുമാണ് ശ്രമിക്കുന്നത്. യോഗത്തിന് പുറത്ത് അക്രമം നടത്തിയവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തല്ലിൽ മന്ത്രിയുടെ തടി കാത്ത് പൊലീസ് !
കൊച്ചി: പുറത്ത് പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽതല്ല്, അകത്ത് നേതാക്കൾ തമ്മിൽ ഉന്തും തള്ളും! എറണാകുളം കൊളംബോ ജംഗ്ഷനിലെ സാസ് റെസിഡൻസി ഹോട്ടൽ പരിസരം ഇന്നലെ രാവിലെ നിമിഷ നേരം കൊണ്ടാണ് യുദ്ധഭൂമി പോലെയായത്. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുന്ന ഐ.എൻ.എൽ നേതൃയോഗം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഉയർന്നതോടെ ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഒമ്പത് മണിയോടെ നേതാക്കൾ എത്തി യോഗം തുടങ്ങി. അരമണിക്കൂറിനകം അലങ്കോലപ്പെട്ടു.
പൊലീസ് നോക്കി നിൽക്കെയാണ് പുറത്തു കാത്തുനിന്ന പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽതല്ലിയത്. നേതാക്കളെ ആക്രമിക്കാനും ശ്രമിച്ചു. എറണാകുളം സെൻട്രൽ അസി.പൊലീസ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിലാണ് മന്ത്രിയെ ഇവരിൽ നിന്ന് രക്ഷിച്ച് കടത്തിവിട്ടത്. തുടർന്ന് പ്രവർത്തകരെ അടിച്ചോടിച്ചു. ഏഴ് പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. 25 പേർക്കെതിരെ കേസെടുത്തു. ഹോട്ടലിനെതിരെയും കേസുണ്ട്. യോഗത്തിൽ 20 പേരിൽ താഴെ മാത്രമാണ് പങ്കെടുത്തതെന്ന നിഗമനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |