തൃശൂർ: കൊടകരയിൽ കൊള്ളയടിച്ച മൂന്നരക്കോടിയിൽ ആഡംബര ഹോട്ടലിൽ തങ്ങിയും യാത്ര നടത്തിയുമൊക്കെ പ്രതികൾ ധൂർത്തടിച്ചത് രണ്ട് കോടിയോളമെന്ന് കുഴൽപ്പണക്കേസിലെ കുറ്റപത്രം. 22ാം പ്രതിയായ റാഷിദ് , 15ാം പ്രതിയായ ഷിഗിലിനോടൊപ്പം കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിൽ കറങ്ങി അടിച്ചുപൊളിച്ചു. പല സ്ഥലങ്ങളിലായി ഷിഗിലിന് ഒളിവിൽ താമസിക്കാൻ സൗകര്യവുമൊരുക്കിയതും റാഷിദാണ്. മുഴുവൻ പ്രതികളും കവർച്ചാ പണം ഇത്തരത്തിൽ ധൂർത്തടിച്ചു. കേരളത്തിന് പുറത്താണ് പ്രതികളെല്ലാം രേഖകളില്ലാതെ പണം ചെലവിട്ടത്.
സ്ഥിരമായി നടത്തുന്ന കുഴൽപ്പണ ഇടപാടായതിനാൽ വരുമാനം ഇനിയുമുണ്ടാകുമെന്നാണ് പ്രതികൾ കരുതിയത്. പണം പ്രതികൾ ചെലവിട്ടതിനാൽ ബാക്കിയുള്ള രണ്ട് കോടിയോളം രൂപ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. കർണാടകയിൽ നിന്ന് സ്ഥിരമായി കടത്തുന്ന കള്ളപ്പണത്തിന്റെ സ്രോതസ് അറിഞ്ഞ കടത്തുകാർ ജീവിതം ആർഭാടമാക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നാം പ്രതി മുഹമ്മദാലി ആദ്യം 20 ലക്ഷം രൂപയും പിന്നീട് കവർച്ചാ സംഘാംഗങ്ങൾ അറിയാതെ 9.5 ലക്ഷം രൂപയുമെടുത്തു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഏപ്രിൽ മൂന്നിന് കൊടകര വഴി കടത്തിയ പണമാണ് കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |