ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ മൂന്ന് സി.ഇ.ഒമാരുടെയും 11 എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെയും കാലാവധി നീട്ടാൻ ധനമന്ത്രാലയം ശുപാർശ ചെയ്‌തു. മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പാണ് 'ധനമന്ത്രി നിർമ്മല സീതാരാമന്റെ അംഗീകാരമുണ്ടെന്ന" കുറിപ്പോടെ ഡിപ്പാർട്ട്മെന്റ് ഒഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗിന് ശുപാർശ നൽകിയത്. ബാങ്ക്സ് ബോർഡ് ബ്യൂറോ (ബി.ബി.ബി) അടുത്തയോഗം ചേരാനിരിക്കേയാണ് നടപടി. പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ., എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തുടങ്ങിയ ഉന്നതപദവികളിലേക്ക് യോഗ്യരെ കണ്ടെത്തുന്ന ചുമതല ബി.ബി.ബിക്കാണ്.
ശുപാർശ അംഗീകരിക്കപ്പെട്ടാൽ, ഈവർഷം സെപ്‌തംബർ 18ന് വിരമിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എസ്.എസ്. മല്ലികാർജുന റാവുവിന് 2022 ജനുവരി 31 വരെ കാലാവധി നീട്ടിലഭിക്കും. യൂകോ ബാങ്ക് മേധാവി അതുൽ കുമാർ ഗോയലിന് ഈവർഷം നവംബർ ഒന്നുമുതൽ രണ്ടുവർഷത്തേക്ക് അധിക കാലാവധി ലഭിക്കും. ബാങ്ക് ഒഫ് മഹാരാഷ്‌ട്ര മേധാവി എ.എസ്. രാജീവിന് ലഭിക്കുക ഡിസംബർ ഒന്നുമുതൽ രണ്ടുവർഷത്തെ അധിക കാലാവധിയാണ്.
രണ്ടുവർഷം അല്ലെങ്കിൽ 60 വയസ് ഏതാണോ ആദ്യം പൂർത്തിയാകുന്നവരെ കാലാവധി നീട്ടാനുള്ള ശുപാർശയാണ് 11 എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാർക്കായി ധനമന്ത്രാലയം നൽകിയത്. ഇവരിൽ ബാങ്ക് ഒഫ് ബറോഡയുടെ ശാന്തിലാൽ ജെയിൻ, അജയ് കെ. ഖുറാന, കനറാ ബാങ്കിന്റെ എ. മണിമേഖലൈ, ബാങ്ക് ഒഫ് ഇന്ത്യയുടെ പി.ആർ. രാജഗോപാൽ എന്നിവർക്ക് രണ്ടുവർഷ അധിക കാലാവധി ലഭിച്ചേക്കും.
പഞ്ചാബ് നാഷണൽ ബാങ്കിലെ വിജയ് ദൂബേ, വിജയ് കുമാർ, യൂണിയൻ ബാങ്കിലെ ഗോപാൽ സിംഗ് ഗുസൈൻ, മാനസ് രഞ്ജൻ ബിസ്വാൾ, ബാങ്ക് ഒഫ് ബറോഡയിലെ വിക്രമാദിത്യ സിംഗ് ഖിചി, ഇന്ത്യൻ ബാങ്കിലെ ഷേണായ് വിശ്വനാഥ് വിട്ടൾ, സെൻട്രൽ ബാങ്കിലെ അലോക് ശ്രീവാസ്‌തവ എന്നിവർക്ക് 60 വയസുവരെ കാലാവധി നീട്ടണമെന്ന ശുപാർശയാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |