തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ടപ്പോൾ യെദിയൂരപ്പ വിതുമ്പിയത് കർണാടകത്തിലെ പ്രബലസമുദായമായ ലിംഗായത്ത് വോട്ട് ബാങ്കിനെ തകർക്കുമോ എന്നാണ് ബി.ജെ.പി.യുടെ ആശങ്ക. വിന്ധ്യന് തെക്ക് താമര വിരിയിച്ച യെദിയൂരപ്പ മുഖ്യമന്ത്രി പദമൊഴിയുമ്പോൾ കർണാടകത്തിൽ ബി.ജെ.പിയെ അലട്ടുന്നത് ലിംഗായത്തുകളുടെ മനസ് കാക്കുന്ന ഏത് നേതാവിനെയാണ് പകരം വാഴിക്കുക എന്നത് തന്നെയാകും.
1990 ൽ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള വീരേന്ദ്രപാട്ടീലിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അന്നത്തെ കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധി പുറത്താക്കിയപ്പോൾ കോൺഗ്രസുമായി പിണങ്ങിയ ലിംഗായത്ത്, യെദിയൂരപ്പയെയാണ് തങ്ങളുടെ നേതാവായി അവരോധിച്ചത്. ലിംഗായത്ത് പിന്തുണ പോയ കോൺഗ്രസ് 1994ലെ തിരഞ്ഞെടുപ്പിൽ 179ൽ നിന്ന് 36 ലേക്ക് കൂപ്പുകുത്തി. 92 നിയമസഭാ മണ്ഡലങ്ങളിലും 28ൽ 13 ലോക്‌സഭാ സീറ്റുകളിലും ലിംഗായത്ത് തന്നെ ഭൂരിപക്ഷം നേടി. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞാണ് യെദിയൂരപ്പയ്ക്ക് ബി.ജെ.പി പ്രത്യേക പരിഗണന നൽകിയത്. മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് പോലും കൽപ്പിച്ച പ്രായപരിധി യെദിയൂരപ്പയ്ക്ക് ബാധകമായില്ല. നാലാം വട്ടം മുഖ്യമന്ത്രിയായപ്പോൾ യെദിയൂരപ്പയ്ക്ക് പ്രായം 75. രാജിവച്ചൊഴിയുമ്പോൾ വയസ്സ് 78. രാജ്യത്ത് 75 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്ന ഏക ബി.ജെ.പി മുഖ്യമന്ത്രിയും യെദിയൂരപ്പ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |