തൃശൂർ: ആഗസ്റ്റിൽ തുറക്കാമെന്ന ലക്ഷ്യത്തോടെ കുതിരാൻ ടണൽ നിർമ്മാണം അവസാനവട്ട മിനുക്കുപണികളിലേക്ക്. 25 നകം പൂർത്തിയാക്കണമെന്നാണ് കരാർ കമ്പനിക്ക് നൽകിയിരുന്ന നിർദ്ദേശമെങ്കിലും ഇതുവരെ പണികൾ പൂർത്തിയായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പ്രദേശത്ത് പെയ്ത കനത്ത മഴ നിർമ്മാണ പ്രവർത്തനത്തിന്റെ വേഗം കുറച്ചിരുന്നു.
ഒരു ടണലാണ് ആഗസ്റ്റ് ഒന്നിന് തന്നെ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് ഒന്നിന് ടണൽ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ടണലിന്റെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ഫിറ്റ്‌നസ് ബന്ധപ്പെട്ടവർക്ക് കൈമാറി. കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നു. കാമറകളും സ്ഥാപിച്ചു. ടണലിന്റെ മുകളിലെ കോൺക്രീറ്റിംഗ് അവസാനഘട്ടത്തിലാണ്. തൃശൂർ ഭാഗത്ത് നിന്ന് ടണലിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞു. നിർമ്മാണ പ്രവർത്തനം വിലയിരുത്താനായി ഒരു വട്ടം കൂടി മന്ത്രിമാരെത്തിയേക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളിക്കുന്നതിനാൽ അത് ഒഴിവാക്കിയേക്കും.
പൂർത്തിയാക്കാനുള്ളത്
ടണലിന് മുകൾ ഭാഗത്തെ കോൺക്രീറ്റിംഗ് അഞ്ച് ശതമാനം
പാലക്കാട് ഭാഗത്തെ ടണലിന്റെ റോഡ് ടാറിംഗ് അവസാനഘട്ടത്തിൽ
മറ്റ് അറ്റകുറ്റപണികൾർ
ഇന്ന് യോഗം
കുതിരാൻ ടണൽ നിർമ്മാണത്തിന്റെ പുരോഗതി ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഓൺലൈനായാകും യോഗം ചേരുക. മന്ത്രി കെ. രാജൻ, കളക്ടർ ഹരിത വി. കുമാർ, ദേശീയപാത അധികൃതർ, പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, മുൻ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും കുതിരാൻ സന്ദർശനം നടത്തും. എല്ലാ ദിവസവും നിർമ്മാണ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തിവരികയാണ്.
ഹരിത വി. കുമാർ
ജില്ലാ കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |