തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യ ഹരിദാസിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായ ആരോപണത്തിനു പിന്നാലെ നടക്കുന്ന സെെബർ ആക്രമണങ്ങളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രമ്യയെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരീഷിന്റെ പ്രതികരണം. രമ്യയും, ബൽറാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്. പക്കാ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രമ്യയും, ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്. പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്. ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് രമ്യയും ബൽറാമും അടങ്ങുന്ന സംഘം ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ ഇവർക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലിൽ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. നിയമലംഘനം ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും പരാതി ഉയർന്നിരുന്നു. അതേസമയം, യുവാവ് കെെയിൽ കയറിപ്പിടിച്ചെന്ന ആരോപണവുമായി രമ്യയും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |