തൃശൂർ: സഹകരണ സംഘങ്ങളിൽ സൂക്ഷ്മ പരിശോധനയും കൃത്യമായ കണക്കെടുപ്പും അസാദ്ധ്യമാക്കി 217 ഓഡിറ്റർമാരുടെ തസ്തികകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നു. ജീവനക്കാർക്ക് ക്രമക്കേട് കാട്ടാൻ ഇതൊരു പഴുതാവുന്നു. കണ്ണൂരിലാണ് കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. അവിടെ 44 തസ്തികയിൽ ആളില്ല. തൃശൂരിൽ 39 പേരുടെ കുറവുണ്ട്.
പി. എസ്. സിയുടെ ഷോർട്ട് ലിസ്റ്റുണ്ടെങ്കിലും അഭിമുഖം നടന്നിട്ടില്ല.
സാമ്പത്തികവർഷം അവസാനിച്ച് ആറ് മാസത്തിനുള്ളിൽ പോയ വർഷത്തെ ഓഡിറ്റ് പൂർത്തീകരിക്കണം.
437 യൂണിറ്റ് ഓഡിറ്റർമാരാണ് നിലവിലുള്ളത്. ഓഡിറ്റ് മാന്വൽ പ്രകാരം ഒരു വർഷം 30 സംഘങ്ങൾ ഓഡിറ്റ് ചെയ്യണം. എന്നാൽ ഒരു മാസത്തിൽ ഏഴ് മുതൽ പത്തുവരെ സംഘങ്ങൾ ഓഡിറ്റ് ചെയ്യാൻ ജോയിന്റ് ഡയറക്ടർമാർ നിർബന്ധിക്കുന്നതായി ഇവർ ആരോപിക്കുന്നു. അതുകൊണ്ട് കൃത്യമായ ഓഡിറ്റിംഗ് അസാദ്ധ്യമാണ്. രണ്ടു ശാഖകളുള്ള ഒരു സഹകരണ ബാങ്കിൽ മുന്നൂറു മുതൽ നാനൂറു വരെ വൗച്ചറുകൾ ഒരുദിവസം വരാറുളളതായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കെ. ജയകൃഷ്ണൻ പറഞ്ഞു.
ഓഡിറ്റ് കേഡറൈസേഷനും വകുപ്പ് പുനഃസംഘടനയ്ക്കുമായി 2013 ൽ സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇൻസ്‌പെക്ടർമാരുടെ ഒഴിവുകൾ നികത്തി സഹകരണ വകുപ്പ് പുനഃസംഘടിപ്പിക്കണമെന്ന് കെ.ജി.ഒ.എ ഭാരവാഹികളും ആവശ്യപ്പെട്ടു. യൂണിറ്റ്, കൺകറന്റ്, അഡി. ഡയറക്ടർ (കൺകറന്റ്) വിഭാഗങ്ങളിലായി 1606 തസ്തികകൾ നിലവിലുണ്ട്.
ഒഴിഞ്ഞു കിടക്കുന്നത്
..............................................
യൂണിറ്റ് ഓഡിറ്റർ ഒഴിവ് 137
കൺകറന്റ് ഓഡിറ്റർ ഒഴിവ് 79
അഡി. ഡയറക്ടർ കൺകറന്റ് ഒഴിവ് 1
ആകെ 217
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |