കൊല്ലം: കഴിഞ്ഞ 12 വർഷത്തിനിടെ ഒരു രൂപ പോലും വാടക അടയ്ക്കാഞ്ഞതിനെ തുടർന്ന് ആണ്ടാമുക്കത്തെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നഗരസഭ ഒഴിപ്പിക്കാനൊരുങ്ങുന്നു. യാത്രക്കാരെ ലഭിക്കാത്തതിന് പുറമേ ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ലാത്ത് കൂടി കണക്കിലെടുത്ത് കഴിഞ്ഞ ഒരു വർഷമായി കെ.എസ്.ആർ.ടി.സി ഇവിടത്തെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
2009ലാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിപ്പിക്കാൻ ആണ്ടാമുക്കം ബസ് സ്റ്റാൻഡിലെ കടമുറി നഗരസഭ വാടകയ്ക്കെടുത്തത്. 14,000 രൂപ ഡെപ്പോസിറ്റിന് പുറമേ 1,400 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ചു. എന്നാൽ ഒരുമാസത്തെ വാടക പോലും ഇതുവരെ അടച്ചിട്ടില്ല. ജി.എസ്.ടി, പ്രളയ സെസ്, പലിശ എന്നിവ സഹിതം 5.11 ലക്ഷം രൂപ കുടിശികയാണ്.
വാടക ആവശ്യപ്പെട്ട് നഗരസഭ പലതവണ കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ സ്ഥാപനമായതിനാൽ വാടകയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ മറുപടി. ഇളവിനായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഒരുതവണ കൂടി കത്ത് നൽകിയ ശേഷം കടമുറി ഒഴിപ്പിക്കാനാണ് നഗരസഭയുടെ ആലോചന.
മുഖംതിരിച്ച് കെ.എസ്.ആർ.ടി.സി
പത്തനംതിട്ട, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്കുള്ള ബസാണ് ആണ്ടാമുക്കത്ത് പ്രധാനമായും എത്തിയിരുന്നത്. കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ ഇവിടത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനരാരംഭിക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ആലോചന. പക്ഷേ, വാടക കുടിശിക അടയ്ക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല.
ഓഫീസ് വാടക്യ്ക്കെടുത്തത്: 2009ൽ
പ്രവർത്തനമില്ലാതായിട്ട്: 1 വർഷം
പ്രതിമാസ വാടക: 1,400 രൂപ
നഗരസഭയ്ക്ക കിട്ടാനുള്ളത്: 5.11 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |