തൃശൂർ: കൊവിഡ് വാക്‌സിൻന്റെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ നിരക്കിൽ വാക്‌സിൻ വാങ്ങി കോർപറേഷൻ പരിധിയിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുന്നതിന് മേയർ എം.കെ വർഗ്ഗീസിന്റെ നേതൃത്വത്തിൽ കോർപറേഷൻ പ്രതിനിധി സംഘം മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കാണുമെന്ന് മേയർ കൗൺസിലിൽ അറിയിച്ചു. തീരുമാനം കൗൺസിൽ ഐക്യകണ്‌ഠേന അംഗീകരിച്ചു. വസ്തുതാ വിരുദ്ധമായ പത്രവാർത്ത നൽകി, ജില്ലയ്ക്ക് ലഭിച്ച വാക്‌സിൻ മാനദണ്ഡം പാലിച്ച് കൊടുക്കാതിരുന്ന ഡി.എം.ഒയ്‌ക്കെതിരെ കൗൺസിൽ പ്രമേയം പാസാക്കി.
സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതി !
മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സർക്കാർ പദ്ധതി നടപ്പാക്കാൻ മുളയത്ത് 15 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനുള്ള കോർപറേഷൻ നടപടിയിൽ വൻ അഴിമതി ഉണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. 14,000 രൂപ മാത്രം മതിപ്പ് വിലയുള്ള ഭൂമി സെന്റിന് 60,000 രൂപയ്ക്ക് വാങ്ങുന്നതിന് ഉടമകളുമായി ഭരണനേതൃത്വം കൗൺസിൽ അറിയാതെ നടത്തിയുണ്ടാക്കിയ തീരുമാനത്തിന് പിന്നിൽ വൻ അഴിമതി ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ഥലം വാങ്ങാനുള്ള അജണ്ട തള്ളാൻ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണപക്ഷം വഴങ്ങി പിൻവാങ്ങി.
ലാലൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടി ഇവിടെ 15 ഏക്കർ സ്ഥലം കോർപറേഷൻ സ്റ്റേഡിയം നിർമ്മാണത്തിന് നൽകിയതിനെ ചീഫ് സെക്രട്ടറി ചോദ്യം ചെയ്തത് വിവാദമായിരുന്നു. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |