കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം മൂലം അക്ഷയ കേന്ദ്രങ്ങൾ അടച്ചിടുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ള ഉപഭോക്താക്കൾ വലയുന്നു. സി, ഡി കാറ്റഗറിയിൽ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടാൻ ജില്ലാ ഭരണാധികാരികൾ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് വീട്ടിൽ സ്വന്തമായി കമ്പ്യൂട്ടർ സംവിധാനം പോലുമില്ലാത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്നത്.
നീറ്റ് എക്‌സാമിന് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷകൾ, പ്ലസ്ടു അഡ്മിഷന് വേണ്ടിയുള്ള വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ കോഴ്‌സുകൾക്കു വേണ്ടിയുളള അപേക്ഷകൾ, വിവിധ മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ, പി.എസ്.സി പരീക്ഷകൾക്കുള്ള അപേക്ഷകൾ തുടങ്ങിയവ യഥാസമയം നൽകാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല.
കൊവിഡ് മാനദണ്ഡം കഴിഞ്ഞ് അക്ഷയ തുറന്ന് പ്രവർത്തിക്കുമ്പോഴേക്കും പലതിന്റേയും തീയ്യതി കഴിഞ്ഞിരിക്കും. കൂടാതെ വീണ്ടും തുറക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് കൂടാനും സാദ്ധ്യതയുണ്ട്. സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്ന ജനങ്ങൾക്ക് ഇപ്പോൾ ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവീസായി കണ്ട് സി, ഡി കാറ്റഗറിയിൽ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ മറ്റ് ജില്ലകളിലെ ജില്ലാ ഭരണാധികാരികൾ പ്രത്യേക ഓർഡുകൾ ഇറക്കിയിട്ടുണ്ടെങ്കിലും കാസർകോഡ് ജില്ലയിൽ അത്തരം നിർദ്ദേശങ്ങൾ ബന്ധപെട്ടവരുടെ ഭാഗത്ത് നിന്ന് ഇതുവരെയായി ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് അക്ഷയ കേന്ദ്രങ്ങൾ തുറന്നാൽ വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |