ന്യൂഡൽഹി: നിയമസഭ കെെയാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നാളെ വിധിപറയും. ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതിൽ എന്ത് പൊതുതാൽപര്യമെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു. കടുത്ത വാദപ്രതിവാദങ്ങൾക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കൾ നശിപ്പിച്ചാൽ അതിന് ന്യായീകരണമുണ്ടോ? സഭയിൽ ഒരു എം.എൽ.എ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
പ്രതിപ്പട്ടികയിലുള്ള മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രി ഇ.പി. ജയരാജൻ, മുൻമന്ത്രിയും നിലവിൽ എം.എൽ.എയുമായ കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015ൽ ബജറ്റ് അവതരണത്തിൽ നിന്ന് അന്നത്തെ ധനമനന്ത്രി കെ.എം. മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കെെയാങ്കളിയായി മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |