കൊച്ചി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പിടിച്ചെടുത്ത തന്റെ മൊബൈലും സഹോദരന്റെ ലാപ്ടോപ്പും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഗുജറാത്തിലെ ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോയ അവയിൽ കൃത്രിമം കാട്ടി വ്യാജ തെളിവുണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും അയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കി.
ലക്ഷദ്വീപിലെ ജനങ്ങൾക്കു നേരെ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശത്തെത്തുടർന്ന് തനിക്കെതിരെ രജിസ്‌റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയിഷ നൽകിയ ഹർജിയിലാണിത്.
അന്വേഷണവുമായി അയിഷ സഹകരിക്കുന്നില്ലെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് അയിഷ മറുപടിയിൽ വ്യക്തമാക്കുന്നു.
ജൂൺ 25നാണ് മൊബൈൽ പിടിച്ചെടുത്തത്. എന്നാൽ ജൂലായ് 15 വരെ ലക്ഷദ്വീപിലെ ഒരു കോടതിയിലും സമർപ്പിച്ചിട്ടില്ല. കേരളത്തിലെത്തിയ അന്വേഷണസംഘം വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്ളസ് ടു പഠനം പൂർത്തിയാക്കി നിൽക്കുന്ന സഹോദരന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തത്. ലക്ഷദ്വീപിലെ കേസുകളിൽ ഫോറൻസിക് പരിശോധന നടത്തുന്നത് ചെന്നൈയിലോ ഹൈദരാബാദിലോ കേരളത്തിലോ ഉള്ള ലാബുകളിലാണെന്നിരിക്കെയാണ് ഗുജറാത്തിലേക്ക്കൊണ്ടുപോയത്. മൊബൈലും ലാപ്ടോപ്പും ഒരുമാസത്തോളം എവിടെ സൂക്ഷിച്ചെന്ന് പൊലീസിന്റെ വിശദീകരണത്തിൽ ഇല്ലെന്നും അയിഷ പറയുന്നു.
രോഗികളെ എയർ ലിഫ്റ്റ് ചെയ്യാൻ നിയന്ത്രണം: ഹർജി തീർപ്പാക്കി
ലക്ഷദ്വീപിലെ രോഗികളെ ഹെലികോപ്ടറിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിൽ അരമണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡിന് കഴിയുമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുന്നത് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകിയതിനെതിരെ അമിനി സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ മുഹമ്മദ് സാലിഹ് നൽകിയ ഹർജി ഇത് രേഖപ്പെടുത്തി ഹൈക്കോടതി തീർപ്പാക്കി. നേരത്തെ രോഗികളെ ഹെലികോപ്ടറിൽ കൊച്ചിയിലേക്കും മറ്റും കൊണ്ടുവരാൻ പരിശോധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതിനെത്തുടർന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ബോർഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.
ലക്ഷദ്വീപിലെ കരട് നിയന്ത്രണങ്ങളുടെ വിജ്ഞാപനം പ്രാദേശികഭാഷയിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെയുള്ള മറ്റു ചില ഹർജികൾ വരുംദിനങ്ങളിൽ പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |