കേരളത്തെ ദോഷകരമായി ബാധിക്കും, റബർ കൃഷിക്കും ഭീഷണി
കോട്ടയം: കൊവിഡിനിടെ റബർ കർഷകർക്ക് ഇരുട്ടടിയുമായി ചിരട്ടപ്പാൽ (കപ്പ് ലമ്പ്) ഇറക്കുമതി ചെയ്യാനുള്ള നീക്കം വീണ്ടും സജീവമാക്കി കേന്ദ്രസർക്കാർ. ഇറക്കുമതിക്കുള്ള കപ്പ് ലമ്പിന്റെ നിലവാരം നിർണയിക്കാൻ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സിനെ (ബി.ഐ.എസ്) കേന്ദ്രം ചുമതലപ്പെടുത്തി. ബി.ഐ.എസിന്റെ യോഗം ഇന്ന് ചേരും.
നേരത്തെയും ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രം ശ്രമിച്ചിരുന്നെങ്കിലും ഉപേക്ഷിച്ചിരുന്നു. നിലവാര നിർണയ മാനദണ്ഡം തയ്യാറാക്കാനുള്ള പരിമിതിയാണ് അന്ന് ബി.ഐ.എസ് ചൂണ്ടിക്കാട്ടിയത്. ചിരട്ടപ്പാൽ ഇറക്കുമതി സജീവമായാൽ കേരളത്തിലെ കർഷകരുടെ അത്താണിയായ റബർ ഷീറ്റിന്റെയും ഒട്ടുപാലിന്റെയും വില ഇടിയും. കൊവിഡിൽ നേരത്തേ തന്നെ വിലത്തകർച്ചമൂലം പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്ക് ഇതു വലിയ തിരിച്ചടിയാകും.
രോഗവ്യാപന സാഹചര്യവും
റബർ മരങ്ങളെ വ്യാപകമായി ബാധിക്കുന്ന 'വൈറ്റ് റൂട്ട്" രോഗം ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചിരട്ടപ്പാൽ ഇറക്കുമതിയുണ്ടായാൽ ഈ രോഗം ഇന്ത്യയിലെത്താൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ചിരട്ടപ്പാൽ ഉറയുമ്പോഴുണ്ടാകുന്ന ഫംഗസ് മനുഷ്യരിലും മാരക രോഗങ്ങൾക്കിടയാക്കിയേക്കാം.
നീക്കം ഉപേക്ഷിക്കണം
ചിരട്ടപ്പാൽ ഇറക്കുമതിക്കുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. എതിർപ്പിനെത്തുടർന്ന് മൂന്നുവർഷം മുമ്പ് ഉപേക്ഷിച്ച തീരുമാനം വീണ്ടും നടപ്പാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കങ്ങൾക്കെതിരെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘടനകളും പ്രക്ഷോഭമുന്നറിയിപ്പുമായി രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |