തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ അലൈഡ് ഹെൽത്ത് കോഴ്സുകൾ പഠിച്ചവർക്ക് സംസ്ഥാനത്തെ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ അറിയിച്ചു.
കേരളത്തിന് പുറത്ത് കോഴ്സ് പഠിച്ചവർക്ക് സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും കേരള ആരോഗ്യസർവകലാശാലയുടെ തുല്യാതാ സർട്ടിഫിക്കറ്റും വേണം. വിദേശത്ത് ജോലി തേടിപോകാനും ഇതാവശ്യമാണ്. ഇതിനായി ദേശീയ തലത്തിൽ പുതിയ നിയമവും നാഷണൽ അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമ്മിഷനും മാർച്ചിൽ നിലവിൽവന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമ്മിഷൻ നിലവിൽ വരും. രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഹൈപവൻ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കേരള ആരോഗ്യസർവകലാശാലയുടെ തുല്യതാസർട്ടിഫിക്കറ്റിന് 2015 ൽ തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
മലയാളം ലെക്സിക്കൻ മേധാവിനിയമനംഓർഡിനൻസിന് വിരുദ്ധമല്ലെന്ന് മന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മലയാളം ലെക്സിക്കൻ മേധാവിയായുള്ള സംസ്കൃതം അദ്ധ്യാപികയുടെ നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആയതിനാൽ അതിനെ ഓർഡിനൻസിന് വിരുദ്ധമായി കാണാനാവില്ലെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
എഡിറ്ററുടെ സ്ഥിരനിയമനം വേഗത്തിൽ നടത്തുന്നതിനായി പി.എസ്.സിയെ സമീപിച്ചെങ്കിലും കൺസൾട്ടേഷൻ റൂൾ തയ്യാറാക്കിയതിന് ശേഷമേ സ്ഥിരനിയമനം നടത്താൻ കഴിയൂ എന്ന് പി.എസ്.സി അറിയിച്ചു. ഇതിന് കാലതാമസം നേരിടുമെന്നതിനാലാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എഡിറ്ററെ നിയമിച്ചത്.
വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് നൽകാൻ നിർദ്ദേശം നൽകിയത്, തനത് ഫണ്ടിൽ മതിയായ നീക്കിയിരിപ്പുണ്ട് എന്ന് ഓഡിറ്റിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഡോ. മാത്യൂ കുഴൽനാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ്, സി.ആർ. മഹേഷ്, റോജി എം. ജോൺ, എം. വിൻസെന്റ്, എൽദോസ് പി. കുന്നപ്പള്ളി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്ന മന്ത്രി.
കേരള സയൻസ് സിറ്റി 2023ൽ
കേരള സയൻസ് സിറ്റിയുടെ പ്രവർത്തനം 2023 ജനുവരിയിൽ പൂർത്തിയാകുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. സയൻസ് സെന്റർ ഒഴികെയുള്ള നിർമ്മാണം പൂർത്തീകരിക്കാൻ 45 കോടി രൂപ കൂടി ആവശ്യമാണ്. സയൻസ് സെന്ററിന്റെ നിർമ്മാണത്തിന് 7.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 90 ശതമാനത്തോളം പൂർത്തിയായി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ 14.50 കോടി മുതൽമുടക്കിലാണ് ഇതിന്റെ നിർമ്മാണമെന്നും മോൻസ് ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |