കൊല്ലം: തെങ്കാശിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്വാമിമാർ മനുഷ്യത്തല തിന്നുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഉത്സവനടത്തിപ്പുകാർക്കെതിരെ തെങ്കാശി പാവൂർസത്രം പൊലീസ് കേസെടുത്തു. നാല് പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. തെങ്കാശി പാവൂർസത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് തെങ്കാശി പാവൂർസത്രം പൊലീസ് കേസെടുത്തത്. പൂജാരിമാർ നാലുപേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് ചടങ്ങിന്റെ വീഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കാഷായ വേഷധാരികളായ നാലുപേർ ചേർന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്ക് പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്ന് ഭക്ഷിക്കുന്നതാണ് ആചാരം. കുടുംബക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങ് നടക്കാറുള്ളതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണ് തല ലഭിച്ചതെന്ന് പിടിയിലായ പൂജാരിമാർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്. അതേസമയം, ഇത് യഥാർത്ഥ മനുഷ്യത്തല തന്നെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ തെങ്കാശി എസ്.പി. ആർ.കൃഷ്ണരാജ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുക്കാൻ പാവൂർസത്രം പൊലീസിനോട് നിർദേശിക്കുകയായിരുന്നു. എന്നാൽ, കൊവിഡ് മാന ദണ്ഡം ലംഘിച്ച് ആളുകൾ കൂട്ടംകൂടിയതിനാണ് കേസെടുത്തതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. മനുഷ്യത്തല ഭക്ഷിക്കൽ ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടന്നുവരുന്ന ചടങ്ങാണെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |