ന്യൂഡൽഹി :കേരള നിയമസഭയിലെ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധി നിയമനിർമ്മാണ സഭകളിലെ പ്രതിഷേധം പരിധി വിടാതിരിക്കാൻ വഴികാട്ടിയാകും. സർക്കാർ സംവിധാനങ്ങളോടും നയങ്ങളോടുമുള്ള പ്രതിഷേധങ്ങൾ സഭയിലും പുറത്തും പൊതുമുതൽ നശിപ്പിച്ചും പൊതുജനങ്ങളെ പരിക്കേൽപ്പിച്ചും അരങ്ങേറുന്നത് സാധാരണമാണ്. സഭയിലെ പ്രതിഷേധങ്ങൾ
അച്ചടക്ക നടപടികളിൽ അവസാനിക്കാറാണ് പതിവ്. പി.വി. നരംസിംഹ റാവു കേസ് അടക്കം ചുരുക്കം കേസുകളാണ് കോടതി കയറിയിട്ടുള്ളത്.
സഭയിലെ ബഹളം അക്രമങ്ങളിലേക്ക് നീങ്ങാറുമുണ്ട്. മൈക്ക് വലിച്ചെറിയുന്നതും പേപ്പറുകൾ കീറിയെറിയുന്നതും ഉന്തിലും തള്ളിലും സഭാംഗങ്ങൾക്ക് പരിക്കേൽക്കുന്നതും സാധാരണം. വനിതാ സംവരണ ബില്ല് പാസാക്കിയപ്പോൾ രാജ്യസഭയിലെ കൈയ്യാങ്കളിയിൽ മാർഷൽമാരെ കൈയറ്റം ചെയ്തത്, തെലങ്കാന സംസ്ഥാന രൂപീകരണ ബില്ല് തടയാൻ സഭയിൽ അംഗം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത് തുടങ്ങി നിയമസഭകളിലും പാർലമെന്റിലും അരങ്ങേറുന്ന പ്രതിഷേധ മുറകൾ പലതാണ്. സ്പീക്കറുടെ മുന്നിൽ പരാതിയായി അവസാനിക്കാറുള്ള ഈ സംഭവങ്ങൾ ക്രിമിനൽ കേസാകാനുള്ള സാദ്ധ്യത തുറക്കുന്നതാണ് ഇന്നലത്തെ വിധി.
സഭയിൽ എന്ത് ചെയ്താലും പരിരക്ഷ കിട്ടുമെന്ന ധാരണ ഇനി അംഗങ്ങൾക്ക് വേണ്ട.നികുതിദായകരായ ജനങ്ങളുടെ പണത്തിൽ നിർമ്മിച്ച പൊതുമുതലുകൾ അവർ തിരഞ്ഞെടുത്ത് അയയ്‌ക്കുന്ന അംഗങ്ങൾ തന്നെ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാകുമെന്ന ശക്തമായ സന്ദേശമാണ് വിധി നൽകുന്നത് സഭയിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും അന്തിമ തീർപ്പ് സ്പീക്കർക്ക് അല്ലെന്ന സന്ദേശവും ഉണ്ട്. അക്രമം നടന്നാൽ സ്പീക്കറുടെ അനുമതി ഇല്ലാതെ കേസെടുക്കാം എന്നത് കീഴ്വഴക്കമാകും.
ബ്രിട്ടീഷ് പാർലമെന്റുമായി താരതമ്യം ചെയ്ത് കോടതി
ഇന്ത്യൻ ഭരണഘടന പാർലമെന്ററി സംവിധാനം കടം കൊണ്ട ബ്രിട്ടീഷ് പാർലമെന്റിൽ അരങ്ങേറിയ അതിക്രമങ്ങളും തുടർന്നുണ്ടായ കേസുകളിലെ വിധിന്യായങ്ങളും സഭാ കൈയാങ്കളി കേസിൽ സുപ്രീംകോടതി പരാമർശിച്ചു. ഇന്ത്യയിലെ ജനപ്രതിനിധി സഭകളിൽ നടന്ന പ്രശ്നങ്ങളും തുടർന്നുണ്ടായ കേസുകളുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |