വിദേശ മെഡിക്കൽ ബിരുദം നേടിയെത്തിയ വിദ്യാർത്ഥികൾ ദുരിതത്തിൽ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് എം.ബി.ബി.എസ് പാസായി കേരളത്തിലെത്തുന്നവർ ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ (ടി.സി.എം.സി) സ്ഥിരം രജിസ്ട്രേഷന് നെട്ടോട്ടമോടുന്നു. പഠനം കഴിഞ്ഞെത്തി രണ്ടു വർഷമായിട്ടും പ്രാക്ടീസ് ചെയ്യാൻ കഴിയാതെ വലയുകയാണ് ഇവർ.
വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ പൂർത്തിയാക്കി ഇന്റേൺഷിപ്പ് കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അയൽ സംസ്ഥാനങ്ങൾ രജിസ്ട്രേഷൻ നൽകുമ്പോൾ, കേരളത്തിൽ ഇതിനായി മാസങ്ങളായി കാത്തിരിക്കുന്നവർ നിരവധി. ലോണെടുത്തും കടം വാങ്ങിയും പഠിച്ചവർക്ക് ജോലി ലഭിച്ചാലേ ബാദ്ധ്യത വീട്ടാനാകൂ. രജിസ്ട്രേഷൻ അനന്തമായി നീളുന്നതിനാൽ അതിന് കഴിയുന്നില്ല. കൊവിഡിൽ പഴിചാരി തലയൂരുന്ന ടി.സി.എം.സി അധികൃതർക്ക് രജിസ്ട്രേഷൻ എപ്പോൾ നൽകുമെന്നതിൽ വ്യക്തമായ മറുപടിയില്ല.
പഠനം പൂർത്തിയാക്കി 2019ൽ എത്തിയവരുൾപ്പെടെ ഇപ്പോൾ രജിസ്ട്രേഷൻ നമ്പരിനായി ടി.സി.എം.സി ഓഫീസ് കയറിയിറങ്ങുകയാണ്. കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ പാസായി 2019ജൂലായിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥിയുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ഏഴ് മാസങ്ങൾക്ക് ശേഷം 2020ഫെബ്രുവരിയിലാണ് താത്കാലിക നമ്പരിൽ ഇന്റേൺഷിപ്പിന് അനുമതി നൽകിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ തുടങ്ങിയ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അവസാനിച്ചു. മേയ് ആദ്യവാരമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഒപ്പുവച്ച് സർട്ടിഫിക്കറ്റ് നൽകിയത്. സ്ഥിരം രജിസ്ട്രേഷനായി മേയ് രണ്ടാവാരം അപേക്ഷ നൽകിയതാണ്.
'വിദേശത്ത് നിന്നും വ്യാജ ബിരുദം നേടി പലരുമെത്തുന്നുണ്ട്. സൂക്ഷ്മപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. ഇതിന് സ്വാഭാവികമായ കാലതാമസമുണ്ട്. കൊവിഡ് കാരണമുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്.'
- ഗ്രാൻസി.ടി.എസ്
രജിസ്ട്രാർ,
ടി.സി.എം.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |