കാഞ്ഞങ്ങാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനായി ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ നിയമിച്ച മൂന്നംഗകമ്മറ്റി സഹായം കിട്ടാതെ പ്രതിസന്ധിയിൽ. ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനായി സുപ്രീം കോടതിവിധി പ്രകാരം 2016 സെപ്തംബറിലാണ് കമ്മിറ്റി നിലവിൽ വന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനുള്ള ചെലവുപോലും നിലവിൽ സർക്കാർ അനുവദിക്കുന്നില്ല. ഇവർക്ക് ശമ്പളം മുടങ്ങിയിട്ടും നാളുകളായി. മൂന്നു വർഷത്തോളമായി ജില്ലാതലങ്ങളിലുള്ള സിറ്റിംഗുകൾ നടത്തുന്നില്ല.
തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ സർക്കാരിന്റെ തണുപ്പൻ നയത്തിലൂടെ, അർഹരായ നൂറുകണക്കിനാളുകൾക്ക് ലഭിക്കേണ്ട ചെറുതും വലുതുമായ നഷ്ടപരിഹാര തുകകളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
കടിയേൽക്കുന്നത് ഒരു ലക്ഷം പേർക്ക്
സംസ്ഥാനത്ത് വർഷം ഒരു ലക്ഷത്തിലധികം പേർ തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്ക്. നഷ്ടപരിഹാരത്തിന് നൽകുന്ന അപേക്ഷയോടൊപ്പം ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ലകളും സമർപ്പിക്കണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കമ്മിറ്റി വിശദീകരണം തേടി നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നതാണ് നടപടികൾ.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി, കോർപ്പറേഷൻ ബിൽഡിംഗ്, പരമാര റോഡ്, നോർത്ത് എറണാകുളം എന്ന വിലാസത്തിലാണ് അപേക്ഷകൾ നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |