കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്‌ക്ക് വൻ ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശിഖർ ധവാൻ ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.
രണ്ടാം ട്വന്റി20യിലെതു പോലെ അഞ്ച് ബാറ്റ്സ്‌മാൻമാരും ആറ് ബൗളർമാരുമായാണ് ഇന്ന് ഇന്ത്യ കളിക്കാനിറങ്ങിയത്. പരിക്കേറ്റ പേസർ നവ്ദീപ് സെയ്നിക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ ടീമിലിടം കണ്ടു. നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സന്ദീപിന് ട്വന്റി20യിൽ ഇടം നേടാനായത്.
ധവാന് പിന്നാലെ ഒൻപത് റൺസ് മാത്രം നേടി മലയാളി താരം ദേവ്ദത്ത് പടിക്കലും പുറത്തായി. പിറകെ റണ്ണൊന്നുമെടുക്കാതെ സഞ്ജു സാംസണും പുറത്തായപ്പോൾ ഇന്ത്യ 24ന് 3. ഒരു റൺ കൂട്ടി ചേർക്കുന്നതിനിടെ ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ്(14) പുറത്ത്. പിന്നാലെ നിതീഷ് റാണയും(6) പുറത്തായി. ഭുവനേശ്വർ കുമാർ (16) ,രാഹുൽ ചാഹർ (5) വരുൺ ചക്രവർത്തി (0) എന്നിവർ പിന്നാലെ മടങ്ങി.
നിലവിൽ 17 ഓവറിൽ 63 റൺസ് നേടിയ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകൾ നഷ്‌ടമായി.
കുൽദീപ് യാദവ് (10), ചേതൻ സകരിയ എന്നിവരാണ് ഇപ്പോൾ ക്രീസിൽ. ഹസരങ്ക രണ്ടും, ദശുൻ ശനക,രമേശ് മെൻഡിസ്, ദുശ്‌മന്ദ ചമീര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |