കോലഞ്ചേരി: കൊവിഡ് വീണ്ടും രൂക്ഷമായതോടെ റമ്പൂട്ടാൻ, മാംഗോസ്റ്റിൻ കർഷകർക്ക് തിരിച്ചടി. എടുക്കാൻ ആളില്ലാതായതോടെ പഴം പഴുത്ത് കൊഴിഞ്ഞുതുടങ്ങി. നാട്ടിൻപുറങ്ങളിലെ മിക്കവാറും വീടുകളിൽ തന്നെ മറ്റ് കൃഷികളോട് ചേർന്നാണ് ഇത്തരം പഴം കൃഷിയുമുള്ളത്. മുൻ വർഷങ്ങളിൽ എല്ലാം നല്ല തുകയ്ക്ക് വിറ്റഴിച്ചിരുന്നു. ഇക്കുറി കച്ചവടം കുറഞ്ഞതോടെ എടുക്കാൻ ആളെത്തുന്നില്ല. ചെറുകിട കച്ചവടക്കാർ വാങ്ങി റോഡരുകിലിട്ടാണ് വിൽപന നടത്താറുള്ളത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ വഴിവക്കിലെ കച്ചവടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ അവർ കച്ചവടം ഉപേക്ഷിച്ചു.
മൊത്ത കച്ചവടക്കാർ മരം മൊത്തമായി വാങ്ങി ചില്ലറയായി പറിച്ചെടുത്താണ് കൊണ്ടു പോകുന്നത്. അവർ മരമൊന്നിന് ഇത്ര രൂപയെന്നു കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്. ഇത്തവണ കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം മൊത്ത വ്യാപാരികൾ കാര്യമായി എത്തിയില്ലെന്ന് കർഷകർ പറയുന്നു. വന്നവരാകട്ടെ ഒരു ദിവസം കൊണ്ട് കുറച്ച് മാത്രം പറിച്ച് കൊണ്ടുപോവുകയാണ് ചെയ്തത്.
പല ചെറുകിട കർഷകർക്കും ദിവസവും 20 കിലോയിലേറെ പഴങ്ങളാണു നിലത്ത് വീണ് പാഴായിപോകുന്നത്. നല്ല വിളവുള്ള ഒരു മംഗോസ്റ്റിൻ, റമ്പൂട്ടാൻ മരത്തിൽ നിന്ന് 50 മുതൽ 80 കിലോ വരെ പഴം ലഭിക്കും.ഇത്തവണ നല്ല മഴകൂടി ലഭിച്ചതിനാൽ കായ്ഫലം ഏറെയാണെന്നും കർഷകർ പറയുന്നു. ചെറുകിട കർഷകർക്ക് കിലോയ്ക്ക് 50 മുതൽ 65 രൂപവരെയാണു കച്ചവടക്കാർ നൽകുന്നത്. ഇത് വലിയ നഷ്ടമാണെന്നും അവർ പറയുന്നു. മാർക്കറ്റിൽ കിലോയ്ക്ക് 200 മുതൽ 250 രൂപവരെയാണ് ഇവയുടെ ഇപ്പോഴത്തെ വില. ഇതര സംസ്ഥാനങ്ങളിലാണ് ഇവയ്ക്ക് ഏറെ മാർക്കറ്റുള്ളത്. കർഷകരുടെ നഷ്ടമൊഴിവാക്കാൻ ചെറുകിട കർഷകരിൽ നിന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നേരിട്ട് പഴങ്ങൾ ശേഖരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |