കൊച്ചി: കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മത്സ്യബന്ധന ബില്ലിനെതിരെ പ്രതിഷേധവും വിമർശനവും കടുക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശങ്ങൾ കവരുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണ് ബില്ലെന്നാണ് പരാതി. തീരദേശങ്ങളിൽ പ്രതിഷേധം കനക്കുമ്പോഴും പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രനീക്കം.
2017ൽ പാസാക്കിയ ദേശീയ സമുദ്ര മത്സ്യബന്ധന നയത്തിന്റെ തുടർച്ചയായാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. സമുദ്രമേഖലയെ വിനിയോഗിക്കാൻ ലക്ഷ്യമിടുന്ന നീലസമ്പദ്‌വ്യവസ്ഥയെ (ബ്ളൂ ഇക്കണോമി) പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബിൽ തയ്യാറാക്കിയത്. തീരദേശ എം.പിമാരുടെ യോഗം ബില്ലുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. എന്നാൽ സംസ്ഥാനങ്ങളുമായോ മത്സ്യഗവേഷണ സ്ഥാപനങ്ങളുമായോ ചർച്ചചെയ്യാതെ തയ്യാറാക്കിയതാണ് ബില്ലെന്നാണ് ആരോപണം.
തൊഴിലാളികളെ മറന്നു
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, മത്സ്യമേഖലയുടെ പരിപാലനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ബില്ലിൽ പരാമർശിക്കുന്നില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നീല സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി കടലിലെ കൂടുകൃഷി, ടൂറിസം സാദ്ധ്യതകൾ എന്നിവ വിവരിക്കുമ്പോഴും തൊഴിലാളിക്ഷേമത്തിന് നിർദേശങ്ങളില്ല. പകരം ശിക്ഷകളാണ് നിർദേശിക്കുന്നത്. പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തെ അകറ്റി വൻകിടക്കാർക്ക് അവസരം നൽകുന്നതാണ് ബില്ലെന്നാണ് പരാതി.
പ്രതിഷേധം ആരംഭിച്ചു
ബില്ലിനെതിരെ തമിഴ്നാട്ടിൽ കഴിഞ്ഞ ശനിയാഴ്ച തീരദേശ പണിമുടക്ക് നടത്തി. ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു. മത്സ്യത്തൊഴിലാളികളുടെ വിവിധ സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ബിൽ പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രം തിരുത്തണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.
ആശങ്കകൾ
ചെറുവള്ളങ്ങൾ ഉൾപ്പെടെ യാനങ്ങൾ കേന്ദ്രലൈസൻസ് എടുക്കേണ്ടിവരും
ലൈസൻസ് ലഭിക്കാൻ വൻതുക ഫീസായി അടയ്ക്കേണ്ടിവരും
പരമ്പരാഗത, ചെറുകിട മത്സ്യബന്ധനസമൂഹം തീരക്കടലിൽനിന്ന് ഒഴിയേണ്ടിവരും
തീരക്കടലിൽ 12 നോട്ടിക്കൽമൈൽവരെ സംസ്ഥാനങ്ങൾക്കുള്ള അധികാരം നഷ്ടമാകും
സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും തട്ടിയെടുക്കുന്നത് ഫെഡറലിസത്തെ നിരാകരിക്കും
ലൈസൻസില്ലെന്ന പേരിൽ യാനങ്ങൾ 20,000 മുതൽ രണ്ടുലക്ഷംരൂപവരെ പിഴനൽകേണ്ടിവരും
പിഴയീടാക്കാൻ കേന്ദ്രം ഓഫീസറെ നിയോഗിക്കുന്നതിന് പുറമെ കോസ്റ്റ് ഗാർഡിനും അധികാരം നൽകി
പത്തുകാര്യങ്ങളിൽ കാലാകാലങ്ങളിൽ കൂടുതൽ വിജ്ഞാപനങ്ങൾ ഇറക്കുമെന്ന വ്യവസ്ഥ ദോഷകരമാകും
ചെറുകിട മത്സ്യബന്ധനത്തെയും തൊഴിലാളി സഹകരണ സംഘങ്ങളെയും തകർക്കുന്ന വ്യവസ്ഥകളുണ്ട്
മത്സ്യബന്ധന യാനങ്ങളുടെ നിർവചനത്തിൽ കപ്പലുകളെ ഉൾപ്പെടുത്തിയത് വൻകിടക്കാർക്ക് വഴിയൊരുക്കാൻ
പിടിക്കുന്ന മത്സ്യം കടലിൽതന്നെ കൈമാറ്റംചെയ്യാൻ അനുവദിക്കുന്നത് മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുക്കും
എല്ലാ വിഭാഗങ്ങൾക്കും മത്സ്യബന്ധന ലൈസൻസ് നൽകുന്നതും ദോഷകരം
പ്രമേയം പാസാക്കണം
നിയമസഭാ സമ്മേളനം ബില്ലിനെതിരെ പ്രമേയം പാസാക്കി കേന്ദ്രത്തെ എതിർപ്പ് അറിയിക്കണം. പ്രാദേശിക മത്സ്യത്തൊഴിലാളികളെ പുറംതള്ളുന്ന നടപടിക്കെതിരെ മുഴുവൻ സംഘടനകളെയും ഉൾപ്പെടുത്തി യോജിച്ച സമരം നടത്തും.
ചാൾസ് ജോർജ്,പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |