തിരുവനന്തപുരം: രാജ്യത്തെ വിവിധ നിയമസഭകളിലും പാർലമെന്റിലും നടന്നിട്ടുള്ള പഴയ സംഭവങ്ങളും കേസുകൾ പിൻവലിക്കാൻ മുൻ സർക്കാരുകൾ സ്വീകരിച്ച നടപടികളും അക്കമിട്ട് നിരത്തിയാണ് നിയമസഭ കൈയാങ്കളി കേസിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ന്യായീകരിച്ചത്. സംസ്ഥാന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കിയ പാമോയിൽ കേസ് സ്വന്തം ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചുവെന്നാണ് നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. കേസിൽ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്നും കേസിന്റെ വിചാരണ തുടരട്ടെയെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. ഉമ്മൻചാണ്ടി സർക്കാരിനെതിരെ കടുത്ത വിമർശനവുമുയർത്തി.
ഒരു വിജിലൻസ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചപ്പോൾ ആ ജഡ്ജിയെ ഗവൺമെന്റ് ചീഫ് വിപ്പ് അതിനീചമായ ഭാഷയിൽ അധിക്ഷേപിച്ചത് മറക്കാവുന്നതല്ല. കേവലമായ ഒരു വകുപ്പു കൈമാറ്റംകൊണ്ട് പ്രശ്‌നം തീർക്കാൻ ശ്രമിച്ചവരാണ് ഇന്ന് കോടതിയുടെ പേരെടുത്തുള്ള പരാമർശം പോലുമില്ലാത്ത ഒരു കാര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. പാമോയിൻ കേസിൽ അന്ന് ബന്ധപ്പെട്ട വ്യക്തി വിജിലൻസ് വകുപ്പ് മറ്റൊരാൾക്ക് കൈമാറിക്കൊണ്ട് അധികാരത്തിൽ തുടരുകയായിരുന്നു.
5607 ക്രൈം കേസുകളും 12 വിജിലൻസ് കേസുകളും പിൻവലിക്കുന്നതിന് സർക്കാർ നിരാക്ഷേപപത്രം നൽകിയിട്ടുണ്ടെന്നാണ് 2015 ഡിസംബർ 7ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സഭയിൽ മറുപടി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ 1987ൽ എം.വി.രാഘവനെ ആക്രമിച്ചതുകൂടി പരാമർശിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറഞ്ഞ മറ്റ് സംഭവങ്ങൾ
1988 ജനുവരിയിൽ തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ഡി.എം.കെ, എ.ഡി.എം.കെ അംഗങ്ങൾ തമ്മിൽ അടിപിടി, പൊലീസ് ലാത്തിച്ചാർജ്ജ്. 1989 മാർച്ച് 25 ന് ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കരുണാനിധി, ജയലളിത തുടങ്ങിയവർ ആക്രമിക്കപ്പെട്ടു. 2013ൽ ഡി.എം.ഡി.കെ യിൽപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ തമ്മിൽത്തല്ലി.
2007 സെപ്തംബർ 14 ന് ഡൽഹി നിയമസഭയിലെ ഒരു കോൺഗ്രസ് അംഗം ബി.ജെ.പിയുടെ ചീഫ് വിപ്പിനെ തല്ലി.
2009 ഡിസംബർ 10ന് മഹാരാഷ്ട്ര നിയമസഭയിൽ നവനിർമ്മാണ സേനാംഗം സമാജ്‌വാദി അംഗത്തെ മർദ്ദിച്ചു. 2019 ഡിസംബറിൽ ബി.ജെ.പി, ശിവസേന അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
2011 ഡിസംബറിൽ ഒഡിഷ നിയമസഭ സ്പീക്കർക്കുനേരെ കോൺഗ്രസ് അംഗം കസേര എറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |