ആര്യനാട്: മലയോര പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 2000ൽ പ്രവർത്തനമാരംഭിച്ച ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ. ആര്യനാട് ഡിപ്പോയിൽ നിന്ന് 45ൽ പരം സർവീസുകളാണ് നടത്തിയിരുന്നത്. ഇത്രയും സർവീസ് നടത്താനുള്ള ബസുകളും ഡിപ്പോയിലുണ്ടായിരുന്നു. ഇപ്പോൾ ദിനംപ്രതി 14 സർവീസുകൾ മാത്രമാണ് ആര്യനാട് ഡിപ്പോയിൽ നിന്ന് നടത്തുന്നത്.
ദിവസങ്ങൾക്ക് മുൻപ് അർദ്ധരാത്രിയിൽ ഡിപ്പോയിൽ നിന്ന് മൂന്ന് ബസുകൾ മറ്റ് ഡിപ്പോയിലേക്ക് മാറ്റാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹന്റെ ഇടപെടൽ കാരണം ബസുകൾ മാറ്റാനുള്ള നീക്കം നടന്നില്ല. കുറ്റിച്ചൽ, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ഇവിടത്തെ സർവീസുകൾ പ്രയോജനപ്പെട്ടിരുന്നത്.
കൊവിഡ്കാലം ആയതോടെ ഗ്രാമീണ മേഖലകളിലെ പല ഡിപ്പോകളിൽ നിന്ന് ബസുകൾ പിൻവലിക്കാൻ തുടങ്ങി. ഇപ്പോൾ ദിനംപ്രതിയുള്ള സർവീസുകൾ നടത്താൻ പോലും മലയോര ഡിപ്പോകളിൽ ബസുകൾ ഇല്ലാത്ത അവസ്ഥയാണ്. ചീഫ് ഓഫീസിന്റെ നിർദ്ദേശ പ്രകാരം ഗ്രാമങ്ങളിലേക്കുണ്ടായിരുന്ന നിരവധി സർവീസുകൾ ഇതിനകം നിറുത്തലാക്കി കഴിഞ്ഞു. ഡിപ്പോ പ്രവർത്തനമാരംഭിച്ച നാൾ മുതൽ നല്ല വരുമാനത്തോടെയാണ് പ്രവർത്തിച്ചിരുന്നത്.
അവഗണന മാത്രം
ഡിപ്പോയുടെ ആദ്യഘട്ടം മുതൽ ആര്യനാട് നിന്ന് സർവീസ് നടത്തിയ വിതുര ഫാസ്റ്റ് ഇപ്പോൾ വിതുര ഡിപ്പോയിൽ നിന്നുമാണ് സർവീസ് നടത്തുന്നത്. സർവീസുകൾ വെട്ടിക്കുറച്ചും, ബസുകൾ പിടിച്ചെടുത്തും, മറ്റ് ഡിപ്പോകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചും ആര്യനാട് ഡിപ്പോയെ തരം താഴ്ത്താൻ അധികൃതർ പലതവണ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും എതിർപ്പുകൾ കാരണം നടന്നില്ല.
അവഗണനയുടെ ഭാഗമായി വർക്‌ഷോപ്പ് വാഹനംപോലും ഇതുവരെ ആര്യനാട് ഡിപ്പോയ്ക്ക് നൽകിയിട്ടില്ല. ചുറ്റുമതിലോ, യാത്രക്കാർക്കും ജീവനക്കാർക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളോ ഡിപ്പോയിൽ ഇല്ല. ഡിപ്പോയിലെത്തുന്ന ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇക്കഴിഞ്ഞ18ന് RPM 876, RPC 828 നമ്പർ ബസുകൾ പണിക്കായി കൊണ്ടുപോയി. RSM 662 ബസ് അടുത്തമാസം മുതൽ ഓർഡിനറിയാക്കി മാറ്റും. ആര്യനാട് ഡിപ്പോയിൽ19 ഓർഡിനറി സർവീസാണ് ഉള്ളത്.
ടിക്കറ്റ് മെഷീന് ആവശ്യത്തിന് ചാർജറുകളില്ല
നിലവിലെ സാഹചര്യത്തിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടുള്ള യാത്ര കളക്ടർ നിരോധിച്ചിട്ടുണ്ട്. ബസുകളുടെ കുറവ് നേരിടുമ്പോൾ തിരക്കേറിയ റൂട്ടിൽ മിനി ബസുകൾ അയയ്ക്കുന്നത് യാത്രകാർക്കും കെ.എസ്.ആർ.ടി.സിക്കും ഒരുപോലെ നഷ്ടമാണ്. ടിക്കറ്റിംഗ് മെഷീന്റെ തകരാറുകൾ പരിഹരിക്കുന്നതിനോ വേണ്ടത്ര ചാർജറുകൾ ലഭ്യമാക്കാനോ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് കണ്ടക്ടർമാർ പറയുന്നു.
ആര്യനാട് ഡിപ്പോയിലെ ബസുകളുടെ എണ്ണം കുറച്ച് ഡിപ്പോയെ തരംതാഴ്താനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണം. 46 സർവീസുകൾ ഉണ്ടായിരുന്നിടത്ത് 14 സർവീസുകളാണ് നിലവിലുള്ളത്. കൂടുതൽ സർവീസുകൾ ആരംഭിച്ച് മലയോര ഗ്രാമങ്ങളിലെ യത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണം.
വി. വിജുമോഹൻ,
ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |