കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം കാർ ഓടിച്ച് ഭാര്യയ്ക്കൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടത്തിൽപ്പെട്ട് ആർക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി പ്രശാന്താണ് (44) മരിച്ചത്. ഭാര്യ ദിവ്യയ്ക്ക് ഗുരുതര പരിക്കുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ കൊല്ലം ബീച്ച് റോഡിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പ്രശാന്തിന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡുവക്കിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിലുണ്ടായ പരിക്കാണോ ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് വ്യക്തമല്ല.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കടയോടനുബന്ധിച്ചുള്ള മതിലും തകർന്നു. കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിന് സമീപത്തെ ടെന്നീസ് ക്വാർട്ടിൽ പരിശീലനത്തിന് ശേഷം ബന്ധുവീട്ടിൽ നിന്ന് ഭാര്യയെയും വിളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിശീലനത്തിനിടെ ചെറിയ നെഞ്ചരിച്ചിൽ തോന്നുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ബീച്ച് റോഡിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ദിവ്യയുടെ തോളെല്ലിനാണ് പരിക്കേറ്റത്.
കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി കാർ അപകട സ്ഥലത്ത് നിന്ന് മാറ്റി. ദിവ്യ ലാ കോളേജ് അദ്ധ്യാപികയാണ്. പ്രശാന്ത് നേരത്തേ കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ട് വിഭാഗം അദ്ധ്യാപകനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |