ചങ്ങനാശേരി: വഴിയോരങ്ങളിൽ യാത്രക്കാരെ ആകർഷിച്ച് ഞാവൽപ്പഴവും കരിമ്പനകരിക്കും . കൊവിഡും ലോക്ക് ഡൗണും മൂലം തൊഴിൽ നഷ്ടപ്പെട്ടവരും അന്യസംസ്ഥാനക്കാരുമാണ് പ്രധാന വിൽപ്പനക്കാർ. മാഗോസ്റ്റിൻ, റംബുട്ടാൻ, മാമ്പഴം, കൈതചക്ക, ചക്ക, കരിക്ക് എന്നിവ നേരത്തെ തന്നെ വഴിയോരങ്ങൾ കീഴടക്കിയിരുന്നു.
ഒരു കാലത്ത് സ്‌കൂൾ മുറ്റത്തും പുരയിടങ്ങളിലും നിറഞ്ഞ് കായ്ച്ചിരുന്ന ഞാവൽപ്പഴം ഇവിടെ ഇപ്പോഴത്ര സുലഭമല്ല. മരം നിറഞ്ഞ് കിടക്കുന്ന ഞാവൽകായ്കൾ പഴുത്ത് നിലത്തു വീഴുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ പലരും വെട്ടിമാറ്റുകയായിരുന്നു. അതാണിപ്പോൾ തെരുവോരത്ത് കുട്ടകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൗജന്യമായി ലഭിച്ചിരുന്ന ഈ പഴത്തിന് കാൽ കിലോയ്ക്ക് 70 രൂപ വരെ വഴിയോര കച്ചവടക്കാർ ചോദിക്കുന്നുണ്ട്.
ചവർപ്പും മധുരവുമുള്ള പഴങ്ങൾ കുട്ടികൾക്ക് പ്രിയപ്പെട്ടതായിരുന്നു. കഴിച്ചുകഴിയുമ്പോൾ ചുണ്ടുകൾക്കും നാവിനും ലഭിക്കുന്ന വയലറ്റ് നിറമായിരുന്നു അതിലെ കൗതുകം. അച്ചാർ, ജാം, വിനാഗിരി എന്നിവ ഉണ്ടാക്കാൻ ഞാവൽപ്പഴം ഉപയോഗിക്കാറുണ്ട്. ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് ഫലപ്രദമാണ്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കും.
തമിഴ്‌നാടൻ കരിമ്പന കരിക്ക്
തമിഴ്‌നാട്ടിലെ തെങ്കാശിയിൽ സുലഭമായി ലഭിക്കുന്ന കരിമ്പന കരിക്കാണ് പാതയോരം കീഴടക്കിയിരിക്കുന്ന മറ്റൊന്ന്. കേരളത്തിൽ പാലക്കാട് മാത്രമാണ് ഇവ ലഭിക്കുന്നത്. പനനൊങ്ക് എന്നും അറിയപ്പെടുന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സീസൺ. ഒരെണ്ണം 40 രൂപ എന്നതാണ് നിരക്ക്. നാട്ടിൽ ലഭിക്കുന്ന ഇളനീർ കരിക്കിന്റെ മറ്റൊരു പതിപ്പാണ് കരിമ്പന കരിക്ക്. ഇവയ്ക്ക് വലുപ്പം കുറവാണ്. ഇളനീർ ദാഹശമനിയും ചൂട് കാലത്ത് ശരീരത്തെ തണ്ണുപ്പിക്കുകയും ചെയ്യുന്ന പോഷകാഹാരം കൂടിയാണ്. കരിക്ക് മുറിച്ചാൽ ലഭിക്കുന്ന അതിലെ പൊങ്ങും വിത്ത് മുളപ്പിച്ചും കഴിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |