പാൽഘർ: മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ വിരാറിലെ സ്വകാര്യബാങ്കിൽ കയറി അസിസ്റ്റന്റ് മാനേജരായ യുവതിയെ, ഇതേ ബാങ്കിലെ മുൻ മാനേജരടക്കം രണ്ടുപേർ ചേർന്ന് കുത്തിക്കാെലപ്പെടുത്തി. ആക്രമണത്തിൽ മറ്റൊരു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. അസിസ്റ്റന്റ് മാനേജരായ യോഗിത വർത്തക് ആണ് കൊല്ലപ്പെട്ടത്.
വിരാറിലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഈസ്റ്റ് ശാഖയിൽ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഈ സമയം അസിസ്റ്റന്റ് മാനേജരായ യോഗിതയും ശ്രദ്ധയും മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. രാത്രി 8.30ഓടെ അനിൽ ദുബെയും മറ്റൊരാളും ബാങ്കിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും ബാങ്കിലെ പണവും ആഭരണങ്ങളും നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ജീവനക്കാരായ രണ്ട് യുവതികളും ഒച്ചവച്ച് അക്രമികളെ തടയാൻ ശ്രമിച്ചു. ഇതോടെ അക്രമികൾ ഇരുവരെയും കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ചോരയിൽ കുളിച്ചുകിടക്കുന്ന യുവതികളെ, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യോഗിതയുടെ ജീവൻ രക്ഷിക്കാനായില്ല.
കേസിൽ ഇതേ ബാങ്കിലെ മുൻ മാനേജരായ അനിൽ ദുബെയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നിലവിൽ മറ്റൊരു ബാങ്കിൽ ജോലിചെയ്യുന്ന അനിൽ ദുബെ ഒരു കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാനായാണ് ബാങ്ക് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാളുടെ കൂട്ടാളിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |