കൊല്ലം: കല്ലടയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് കുടുങ്ങും. കിഴക്കേകല്ലട നിലമേൽ സൈജുഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണയാണ് (23) മരിച്ചത്. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടുകാരിൽ നിന്നുണ്ടായ പരിഹാസവും ഭർതൃപിതാവിന്റെ നിരന്തരമായ മാനസികപീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് രേവതിയുടെ ബന്ധുക്കളുടെ ആരോപണം. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില് കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളായ രേവതി കൃഷ്ണ ഇന്നലെ രാവിലെ 11 മണിയോടെയാണ് നാട്ടുകാർ നോക്കിനിൽക്കെ
കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്.
കഴിഞ്ഞ ആഗസ്റ്റ് 30നായിരുന്നു സൈജുവുമായുള്ള വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകൾക്കുശേഷം സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. തുടർന്ന് ഭർതൃപിതാവിനും മാതാവിനുമൊപ്പമായിരുന്നു രേവതിയുടെ താമസം. നിർദ്ധനകുടുംബമാണ് രേവതിയുടേത്. കൊവിഡ് കാലമായതിനാൽ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭർത്തൃവീട്ടിലെത്തിയപ്പോൾ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടർന്നെന്നാണ് പരാതി. കാലിൽകിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭർതൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപ കൊണ്ട് സ്വർണക്കൊലുസ് വാങ്ങിനൽകി. പിന്നീട് സ്വർണമാലയെച്ചൊല്ലിയായി പരിഹാസം. സൈജുവും രേവതിയും തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ ഭർത്താവുമായി ഫോൺ വിളിക്കുകയും വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭർതൃപിതാവിൽ നിന്ന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ സൈജുവിനെ രേവതി അറിയിച്ചിരുന്നു. ഇന്നലെയും തനിക്ക് കടുത്ത വിഷമമുണ്ടെന്ന് ഭർത്താവിനോട് പറഞ്ഞു. കാരണം അന്വേഷിക്കുകയും രേവതിയുടെ അമ്മയോട് ഏതാനും ദിവസം ഒപ്പം വന്ന് നിൽക്കാൻ പറയാൻ സൈജു നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ അമ്മയെ വിളിച്ചുവരുത്തുന്ന കാര്യത്തിൽ യാതൊന്നും പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന രേവതി പിന്നീട് സൈജു വിളിച്ചിട്ടും ഫോണെടുത്തില്ല. ഇന്നലെ രാവിലെ പത്തരയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ രേവതി കടപുഴ പാലത്തിലെത്തി കല്ലടയാറ്റിൽ ചാടുകയായിരുന്നു. രേവതിയെ ഫോണിൽ വിളിച്ചിട്ട് പ്രതികരണമുണ്ടാകാത്തതിനാൽ സൈജു അറിയിച്ചതനുസരിച്ച് രേവതിയുടെ അമ്മ കല്ലടയിലെ വീട്ടിലെത്തി. മകളെ കാണാത്തതിനാൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനെത്തുമ്പോഴാണ് രേവതി കല്ലടയാറ്റിൽ ചാടി മരിച്ച വിവരം അറിഞ്ഞത്. രേവതിയുടെ മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രേവതിയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |